കൊച്ചി: ആർഎസ്എസിനെ അപകീർത്തിപ്പെടുത്തി നിയമസഭയിലുയർന്ന പരാമർശങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് രാഷ്‌ട്രീയ സ്വയംസേവക സംഘം ഉത്തരകേരള പ്രാന്ത കാര്യവാഹ് പി.എൻ. ഈശ്വരൻ. പൂരം സംബന്ധിച്ച വിവാദങ്ങളിൽ സംഘത്തിന്റെ പേര് അനാവശ്യമായി വലിച്ചിഴയ്‌ക്കുകയാണെന്നും ആർഎസ്എസിനെ രാഷ്‌ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്‌ക്കാനുള്ള നീക്കം ദുരുദ്ദേശ്യത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു.
തൃശൂർ പൂരം കലക്കിയതിന് പിന്നിൽ ആർഎസ്എസാണെന്ന് നിയമസഭയ്‌ക്കുള്ളിലും പുറത്തും മന്ത്രിയും എംഎൽഎയും അടക്കം ഉത്തരവാദിത്തമുള്ള പദവികളിലിരിക്കുന്നവർ പറയുന്നത് അപലപനീയമാണ്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
തൃശ്ശൂർ പൂരവും ശബരിമല തീർത്ഥാടനവുമടക്കം കേരളത്തിന്റെ തനിമയും സംസ്‌കൃതിയും അടയാളപ്പെടുത്തുന്ന എല്ലാ ഉത്സവങ്ങളെയും സംഘർഷത്തിലേക്കും വിവാദത്തിലേക്കും എത്തിക്കുന്ന ആസൂത്രിതമായ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഇത്തരം ആരോപണങ്ങളെന്ന് പി.എൻ. ഈശ്വരൻ ചൂണ്ടിക്കാട്ടി.
വിഷയത്തിൽ ഗവർണറെയും സ്പീക്കറെയും കാണും. മന്ത്രിയും എംഎൽഎയും പ്രതിപക്ഷ നേതാവുമടക്കമുള്ളവർ സ്വന്തം രാഷ്‌ട്രീയ താത്പര്യങ്ങൾ നേടാൻ പരസ്പരം വിഴുപ്പലക്കുന്നതിനിടയിൽ സംഘത്തിന്റെ പേര് അനാവശ്യമായി ഉപയോഗിക്കുകയാണ്. ഇത് അനുവദിക്കാനാകില്ല, ഇത്തരം വിവാദങ്ങളിലിടപെടാൻ ആർഎസ്എസിന് സമയമില്ല, താത്പര്യവുമില്ല, അദ്ദേഹം പറഞ്ഞു.