ന്യൂഡൽഹി: ഇഡി ഉദ്യോഗസ്ഥനെന്ന വ്യാജേന അലിഗഡ് മുസ്ലീം സർവകലാശാലയിലെ റിട്ടയേർഡ് പ്രൊഫസറിൽ നിന്നും സംഘം 75 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഉത്തർപ്രദേശ് സ്വദേശിനിയായ ഖമർ ജഹനിൽ നിന്നാണ് പണം തട്ടിയെടുത്തത്.
സെപ്റ്റംബർ 28-നാണ് തട്ടിപ്പ് സംഘം പരാതിക്കാരിയെ ആദ്യം വിളിച്ചത്. ഇഡി ഉദ്യോഗസ്ഥൻ എന്ന പേരിലാണ് സംസാരിച്ചത്. നിങ്ങൾ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും സംഘം ഭീഷണിപ്പെടുത്തി.
അറസ്റ്റ് ഒഴിവാക്കാൻ കോടതിയിൽ പണം കെട്ടിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് പരാതിക്കാരി 75 ലക്ഷം രൂപ അയച്ചുകൊടുക്കുകയായിരുന്നു. എന്നാൽ പിന്നീട് ഇവരെ നിരവധി തവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കിട്ടിയില്ലെന്നും പരാതിക്കാരി പൊലീസിനോട് പറഞ്ഞു.
തട്ടിപ്പാണെന്ന് മനസിലായതോടെ പ്രൊഫസർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് ഉടൻ ബാങ്ക് ഉദ്യോഗസ്ഥരെ വിളിച്ച് അക്കൗണ്ട് മരവിപ്പിക്കണമെന്ന് നിർദേശം നൽകി.
പ്രതികളെ കണ്ടെത്തുന്നതിനായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സൈബർ തട്ടിപ്പുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.















