ന്യൂഡൽഹി: റഷ്യൻ ഐസ്ബ്രേക്കർ കപ്പലുകളുടെ നിർമാണ കരാർ ഭാരതത്തിന്. ചൈനയെ പിന്തള്ളിയാണ് റഷ്യയ്‌ക്കായി നാല് ആണവേതര ഐസ് ബ്രേക്കർ കപ്പലുകൾ നിർമ്മിക്കാനുള്ള കരാർ ഇന്ത്യ നേടിയെടുത്തത്. 6,000 കോടി രൂപയുടേതാണ് കരാർ. ഇന്ത്യയുടെ മാരിടൈം എഞ്ചിനീയറിംഗ് വൈദഗ്ധ്യം ലോകരാജ്യങ്ങൾ അംഗീകരിക്കപ്പെട്ടതിന്റെ തെളിവാണിത്.
മഞ്ഞുമൂടിയ പ്രദേശങ്ങളിൽ ഗതാഗതം സുഗമമാക്കുന്നതിനായാണ് ഐസ്ബ്രേക്കർ കപ്പലുകൾ ഉപയോഗിക്കുന്നത്. ആർട്ടിക് പ്രദേശത്താണ് ഇത് കൂടുതൽ പ്രയോജനപ്രദമാകുന്നത്. വെള്ളത്തിലെ പ്രതിസന്ധികളെയും ദുരന്തങ്ങളെയും പ്രതിരോധിക്കുന്നതിൽ ഐസ്ബ്രേക്കറുകൾ നിർണായകമാകും. ഇന്തോ-പസഫിക് മേഖലയിൽ സാന്നിധ്യം വിപുലീകരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്കും ഇത് ഊർജ്ജം പകരുന്നു.
റഷ്യയുടെ നോർത്തേൺ സീ റൂട്ട് (എൻഎസ്ആർ) വികസന പദ്ധതിയുടെ ഭാഗമായാകും നാല് ഐസ്ബ്രേക്കർ കപ്പൽ നിർമിക്കുക. വടക്കൻ യൂറോപ്പിനും കിഴക്കൻ ഏഷ്യയ്‌ക്കും ഇടയിൽ പരമ്പരാഗത സൂയസ് കനാൽ റൂട്ടിനേക്കാൾ വേഗത്തിലുള്ള ഗതാഗതം നോർത്തേൺ സീ റൂട്ട് വഴി സാധിക്കും.
2030 മുതൽ പ്രതിവർഷം കുറഞ്ഞത് 150 ദശലക്ഷം ടൺ അസംസ്‌കൃത എണ്ണ, ദ്രവീകൃത പ്രകൃതി വാതകം, കൽക്കരി, മറ്റ് ചരക്കുകൾ എന്നിവ വടക്കൻ കടൽ റൂട്ട് വഴി വഹിക്കാൻ സാധിക്കുമെന്നാണ് റഷ്യൻ സർക്കാരിന്റെ വിലയിരുത്തൽ. 50-ലേറെ ഐസ്ബ്രേക്കറുകളും ഐസ് ക്ലാസ് കപ്പലുകളും നിർമിക്കാനാണ് റഷ്യ പദ്ധതിയിടുന്നത്.