ശ്രീനഗർ: ജമ്മു കശ്മീർ മുഖ്യമന്ത്രിയായി നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുളള സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അതേസമയം സത്യപ്രതിജ്ഞയ്‌ക്ക് തൊട്ടുമുൻപ് തൽക്കാലം മന്ത്രിസഭയിലേക്കില്ലെന്ന നിലപാട് കോൺഗ്രസ് പ്രഖ്യാപിച്ചത് രാഷ്‌ട്രീയ വൃത്തങ്ങളെ അമ്പരപ്പിച്ചു. ജമ്മു കശ്മീരിന് പൂർണ സംസ്ഥാന പദവി വേണമെന്നും കേന്ദ്രസർക്കാർ അത് അനുവദിക്കാത്തതുകൊണ്ടാണ് മന്ത്രിസഭയിൽ ഭാഗമാകേണ്ടെന്ന് തീരുമാനിച്ചതെന്നുമാണ് കോൺഗ്രസിന്റെ ഔദ്യോഗിക വിശദീകരണം.
എന്നാൽ നാഷണൽ കോൺഫറൻസുമായി മന്ത്രിസ്ഥാനത്തെച്ചൊല്ലി ധാരണയാകാത്തതാണ് കോൺഗ്രസിന്റെ തീരുമാനത്തിന് പിന്നിലെന്നും റിപ്പോർട്ടുകളുണ്ട്. 90 അംഗ നിയമസഭയിൽ നാഷണൽ കോൺഫറൻസിന് 48 സീറ്റുകളും കോൺഗ്രസിന് ആറ് സീറ്റുകളുമാണുളളത്. കശ്മീരിന്റെ സംസ്ഥാന പദവിക്കായുളള പോരാട്ടം കോൺഗ്രസ് തുടരുമന്ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ താരീഖ് ഹമീദ് കാര പറഞ്ഞു.
ശ്രീനഗറിലെ ഷേർ ഇ കശ്മീർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ലഫ്. ഗവർണർ മനോജ് സിൻഹയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. അഞ്ച് മന്ത്രിമാരും ചുമതലയേറ്റിട്ടുണ്ട്. സത്യപ്രതിജ്ഞയ്‌ക്ക് മുന്നോടിയായി ഒമർ അബ്ദുള്ളയുടെ ശ്രീനഗറിലെ വീടിന് പൊലീസ് കനത്ത സുരക്ഷയും ഏർപ്പെടുത്തിയിരുന്നു.
കേന്ദ്രസർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കാൻ ശ്രമിക്കുമെന്നും എന്നാൽ കേന്ദ്രഭരണ പ്രദേശത്തിന്റെ മുഖ്യമന്ത്രി എന്നത് വെല്ലുവിളി നിറഞ്ഞ ചുമതലയാണെന്നും ഒമർ സത്യപ്രതിജ്ഞയ്‌ക്ക് മുന്നോടിയായി പറഞ്ഞു. സർക്കാർ ജനങ്ങളുടേതാണെന്ന് അവരെ ബോധിപ്പിക്കണം. അവരുടെ ശബ്ദം സർക്കാർ കേൾക്കുമെന്ന് ബോധിപ്പിക്കണമെന്നും ഒമർ അബ്ദുളള പറഞ്ഞു.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുളള, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, പിഡിപി നേതാവ് മെഹബൂബ മുഫ്തി, എഎപി നേതാവ് സഞ്ജയ് സിംഗ്, സിപിഐ നേതാവ് ഡി രാജ തുടങ്ങിയവർ ഇൻഡി സഖ്യത്തെ പ്രതിനിധീകരിച്ച് ചടങ്ങിൽ പങ്കെടുത്തു.















