ന്യൂഡൽഹി: വ്യാജ ആരോപണശരങ്ങൾ ഉന്നയിക്കുന്ന കാനഡയ്‌ക്കെതിരെ ശക്തമായ നടപടിയുമായി ഇന്ത്യ. കാനഡ സർക്കാർ ഉദ്യോഗസ്ഥനെ ഭീകരവാദികളുടെ പട്ടികയിൽ ഉൾപ്പെടുത്തി. കൈമാറേണ്ടവരുടെ പട്ടികയിൽ കനേഡിയൻ ബോർഡർ സർവീസ് ഉദ്യോഗസ്ഥൻ (CBSA) സന്ദീപ് സിംഗ് സിദ്ദുവിനെയാണ് ഉൾപ്പെടുത്തിയത്. പിടികിട്ടാപ്പുള്ളികളായ ഭീകരരുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
നിരോധിത സംഘടനയായ ഇൻ്റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷൻ (ഐ.എസ്.വൈ.എഫ്) അംഗവുമാണ് സന്ദീപ് സിംഗ് സിദ്ദു. പഞ്ചാബ് കേന്ദ്രീകരിച്ച് ഭീകരവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്നത് സിദ്ദുവാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പാകിസ്താനിലെ ഖാലിസ്ഥാൻ ഭീകരൻ ലഖ്ബീർ സിംഗ് റോഡുമായും ഐഎസ് ഭീകരരുമായും ഇയാൾക്ക് ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്നു. 2020-ൽ ബൽവീന്ദർ സിംഗ് സന്ധുവിന്റെ കൊലപാതകത്തിലും സന്ദീപ് സിംഗ് സിദ്ദുവിനെ പങ്കുണ്ടെന്നാണ് ആരോപണം. പഞ്ചാബ് കലാപകാലത്ത് ഖാലിസ്ഥാൻ ഭീകരർ നടത്തിയ ആക്രമണങ്ങളെ ചെറുക്കുന്നതിൽ പ്രധാനിയായിരുന്നു ശൗര്യ ചക്ര പുരസ്കാര ജേതാവായിരുന്ന ബൽവീന്ദർ സിംഗ് സന്ധു.
ഇതിന് പിന്നാലെയാണ് സന്ദീപ് സിംഗ് സിദ്ദുവിന് സിബിസ്എയിൽ സ്ഥാനക്കയറ്റം ലഭിച്ചത്. സണ്ണി ടൊറൻ്റോയും പാകിസ്താനിൽ അഭയം പ്രാപിച്ച ഭീകരൻ ലഖ്ബീർ സിംഗ് റോഡും ഉൾപ്പെടെ കാനഡ ആസ്ഥാനമായുള്ള ഖാലിസ്ഥാൻ പ്രവർത്തകരാണ് സന്ധുവിന്റെ കൊലപാതകത്തിന്റെ സൂത്രധാരനെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അവകാശപ്പെടുന്നു. “സണ്ണി ടൊറൻ്റോ” എന്നത് സന്ദീപ് സിംഗ് സിദ്ദുവിന്റെ അപരനാമമാണോ എന്ന് ഇപ്പോഴും വ്യക്തമല്ല. ബൽവീന്ദർ സിംഗ് സന്ധുവിന്റെ മരണത്തിന് പകരമായി നൽകിയതാണോ സ്ഥാനക്കയറ്റമെന്നതും പുറത്തുവന്നിട്ടില്ല.















