തിരുവനന്തപുരം: നവജാത ശിശുവിന്റെ മൃതദേഹം കൃഷിയിടത്തിൽ കുഴിച്ചിട്ട നിലയിൽ. നേപ്പാൾ സ്വദേശിനി അമൃതയാണ് പൂർണ്ണ വളർച്ചയെത്താത്ത കുട്ടിയെ പ്രസവിച്ചശേഷം കുഴിച്ചിട്ടത്. പോത്തൻകോട് വാവറ അമ്പലത്താണ് സംഭവം. കന്നുകാലികൾക്കായി വളർത്തുന്ന തീറ്റപ്പുൽ കൃഷിയിടത്തിൽ കുട്ടിയെ കുഴിച്ചിടുകയായിരുന്നു.
പ്രസവശേഷം അമിത രക്തസ്രാവത്തെ തുടർന്ന് എസ് എ ടി ആശുപത്രിയിൽ യുവതിയെ പ്രവേശിപ്പിച്ചിരുന്നു. സംശയം തോന്നിയ ഡോക്ടർമാർ ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിച്ചു.
തുടർന്ന് പോത്തൻകോട് പൊലീസും പോത്തൻകോട് പഞ്ചായത്ത് അധികൃതരും ഫോറൻസിക്കും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. പോത്തൻകോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.