മലപ്പുറം: ഏഴ് വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ മദ്ധ്യവയസ്കന് 35 വർഷം കഠിന തടവും അരലക്ഷം രൂപ പിഴയും വിധിച്ചു. പൂക്കോട്ടുംപാടം തൊട്ടുങ്ങൽ കെട്ടുങ്ങൽ വീട്ടിൽ രാജനെ(50) ആണ് നിലമ്പൂർ ഫാസ്റ്റ് ട്രാക് സ്‌പെഷൽ പോക്‌സോ കോടതി ശിക്ഷിച്ചത്. നിലമ്പൂർ പൂക്കോട്ടുംപാടം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
2023 ജനുവരി മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ വീട്ടിൽ കയറിയായിരുന്നു അതിക്രമം നടത്തിയത്. പിന്നീട് പ്രതിയുടെ വീട്ടിൽ വെച്ചും കുട്ടി അതിക്രമത്തിന് ഇരയായെന്ന് കുറ്റപത്രത്തിൽ പറയുന്നു.
പിഴത്തുക അതിജീവിതക്ക് നൽകാനും ഉത്തരവായി. പൂക്കോട്ടുംപാടം പൊലീസ് ഇൻസ്‌പെക്ടർ കെ എൻ സുകുമാരനാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സാം കെ ഫ്രാൻസിസ് ഹാജരായി. 17 സാക്ഷികളെ വിസ്തരിച്ചു. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.















