പത്തനംതിട്ട: അഴിമതി ആരോപണത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത എഡിഎം നവീൻ ബാബുവിന്റെ വീട്ടിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടിലെത്തിയ അദ്ദേഹം നവീന്റെ കുടുംബാംഗങ്ങളെ കണ്ടു. നവീന്റെ കുടുംബം നിലവിൽ യാതൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും തന്റെ വരവ് ആശ്വാസകരമാണെന്ന് കുടുംബം പ്രതികരിച്ചതായും സുരേഷ് ഗോപി പറഞ്ഞു.
മാദ്ധ്യമങ്ങൾക്കുള്ളത് പോലെ തനിക്കും സംശയമുണ്ട്. കഴിഞ്ഞ 25 വർഷത്തിനകത്ത് കേരളത്തിലെ പമ്പുകൾക്ക് നൽകിയ എല്ലാ എതിർപ്പില്ലാരേഖകളും (NOC) പരിശോധിക്കുമെന്ന് സുരേഷ് ഗോപി അറിയിച്ചു. കേന്ദ്രതലത്തിൽ അന്വേഷണം നടത്തും. രണ്ടുമൂന്നു ദിവസത്തിനകം, അല്ലെങ്കിൽ ഒരാഴ്ചയ്‌ക്കകം നീക്കങ്ങൾ തുടങ്ങും. പെട്രോളിയം മന്ത്രാലയത്തിന്റെ ഒരു പോളിസി ഉണ്ട്. അതിനെ മറികടന്ന് കാര്യങ്ങൾ നീങ്ങിയിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകും. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് തനിക്ക് ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിന് ക്ഷണിക്കാതെ എത്തിയ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പിപി ദിവ്യ എഡിഎമ്മിനെ മോശമായി ചിത്രീകരിച്ചിരുന്നു. ദിവ്യയുടെ അനുചിത നടപടി എതിർക്കാതെ കണ്ണൂർ ജില്ലാ കളക്ടർ അടക്കമുള്ളവർ നിശബ്ദരായിരുന്നത് നവീന് വലിയ മാനസിക പ്രയാസമുണ്ടാക്കി. ഇതിന് പിന്നാലെയായിരുന്നു അവഹേളനത്തിൽ മനംനൊന്ത് അദ്ദേഹം ആത്മഹത്യ ചെയ്തത്. സംഭവത്തിൽ പിപി ദിവ്യക്കെതിരെ പത്തനംതിട്ട സിപിഎം ജില്ലാ കമ്മിറ്റി രംഗത്തെത്തിയെങ്കിലും കണ്ണൂർ ജില്ലാ കമ്മിറ്റി മൃദുസമീപനമാണ് സ്വീകരിച്ചത്. ദിവ്യക്കെതിരെ പാർട്ടി ഇരട്ട സമീപനം പുലർത്തിയ സാഹചര്യത്തിൽ സിപിഎമ്മിനെതിരെ അതിരൂക്ഷ വിമർശനമാണ് ഉയരുന്നത്.















