കൊച്ചി: അലൻവോക്കർ പരിപാടിയിലെ മൊബൈൽ മോഷണക്കേസിൽ ഡൽഹി ഗ്യാങ്ങിനെ പൊലീസ് പിടികൂടിയത് അതിസാഹസികമായി. മുംബൈ സിറ്റി പൊലീസ് ഉദ്യോഗസ്ഥരും പരിശോധനയിൽ കേരള പൊലീസിനെ സഹായിക്കാനായി എത്തിയിരുന്നു. പ്രതികളിലൊരാളായ ശ്യാം ബരൻവാളിന്റെ താനെയിലെ വീട്ടിലാണ് വീട്ടിൽ നിന്നാണ് മറ്റൊരു പ്രതിയായ സണ്ണി ഭോല യാദവിനെ പൊലീസ് പിടികൂടിയത്.
പരിശോധനയ്‌ക്കായി പൊലീസ് സംഘമെത്തിയെങ്കിലും വാതിൽ തുറക്കാൻ ശ്യാം ബരൻവാൾ തയ്യാറായിരുന്നില്ല. തുടർന്ന് വാതിൽ ചവിട്ടിപ്പൊളിച്ചാണ് ഉദ്യോഗസ്ഥർ അകത്ത് കടന്നത്. ഉള്ളിൽ ഇയാളും അമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. മറ്റാരും വീട്ടിൽ ഇല്ല എന്നാണ് ശ്യാം ഉദ്യോഗസ്ഥരോട് പറഞ്ഞത്. തുടർന്നാണ് മോഷ്ടിച്ചെടുത്ത ഫോണുകൾ കണ്ടെത്തുന്നതിനായി പൊലീസ് വീട് മുഴുവൻ തിരച്ചിൽ നടത്തുകയായിരുന്നു.
ശ്യാമിന്റെ വീടിനുള്ളിലെ കിടപ്പുമുറിയിൽ കട്ടിലിന് അടിയിൽ പ്രത്യേകമായി തയ്യാറാക്കിയ ഇടത്ത് ഒളിച്ചിരിക്കുന്ന നിലയിലാണ് സണ്ണി ഭോലയെ കണ്ടെത്തിയത്. ഇവിടെ ഒളിച്ച ശേഷം കട്ടിലിന് മുകളിലായി കിടക്ക ഇട്ടിരിക്കുകയായിരുന്നു. മൊബൈൽ കണ്ടെത്താൻ വേണ്ടി കിടക്ക മാറ്റി നടത്തിയ തിരച്ചിലിലാണ് സണ്ണിയെ പിടികൂടുന്നത്. ഇയാളെ കണ്ടെത്താൻ വൈകിയിരുന്നുവെങ്കിൽ ജീവൻ പോലും അപകടത്തിലാകുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
മോഷ്ടിച്ച ഫോണുകൾ അപ്പോൾ തന്നൈ അഴിച്ചെടുത്ത് അതിന്റെ പാർട്‌സുകൾ വിൽപ്പന നടത്തുന്നതാണ് പ്രതികളുടെ രീതി. ഐഎംഇഐ നമ്പർ വഴി ഫോൺ കണ്ടെത്തുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് ഈ രീതി പിന്തുടർന്നിരുന്നത്. മോഷ്ടിച്ച ഫോണുകൾ ചാന്ദ്‌നി ചൗക്കിലെ ചോർ ബസാറിലെ വ്യാപാരികൾക്കാണ് വിറ്റിരുന്നത്. കൊച്ചിയിൽ നടത്തിയ മോഷണത്തിന് ശേഷം പൂനെയിൽ നടന്ന അലൻവോക്കർ ഷോയിലും ഇവർ മോഷണം നടത്തിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.
അതേസമയം അലൻവോക്കർ കൊച്ചിയിലെത്തിയ അതേ വിമാനത്തിൽ തന്നെയാണ് മോഷണസംഘവും കൊച്ചിയിൽ എത്തിയതെന്ന് പൊലീസ് പറയുന്നു. പ്രതികളിൽ നിന്ന് കണ്ടെടുത്ത മൊബൈലുകൾ വിമാനത്താവളത്തിൽ നിന്നുള്ള ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. അലൻവോക്കറുടെ ദൃശ്യങ്ങൾ ഇതിൽ നിന്നും ലഭിച്ചിട്ടുണ്ട്. പ്രതികൾ താമസിച്ച പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് ഉൾപ്പെടെയുള്ള ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സണ്ണി ഭോലയ്‌ക്കും, ശ്യാമിനും പുറമെ ഡൽഹി സ്വദേശികളായ വാസിം അഹമ്മദ്, അതിഖുർ റഹ്‌മാൻ എന്നിവരും പൊലീസ് കസ്റ്റഡിയിലുണ്ട്.















