കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി വിധി പറയാൻ മാറ്റി. ഈ മാസം 29നാണ് വിധി പറയുക. ഹർജിയിൽ വാദ പ്രതിവാദങ്ങൾ കേട്ട ശേഷം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദാണ് വിധി പറയാൻ മാറ്റിയത്.
പിപി ദിവ്യ നടത്തിയ വ്യക്തിഹത്യയെ തുടർന്നാണ് എഡിഎമ്മായിരുന്ന നവീൻ ബാബു ആത്മഹത്യ ചെയ്തതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ദിവ്യയുടെ പ്രസംഗം ഭീഷണി രൂപത്തിലായിരുന്നു. യാത്രയയപ്പ് യോഗത്തിലേക്ക് വിളിച്ചിട്ടില്ലെന്ന് കളക്ടർ മൊഴി നൽകിയിട്ടുണ്ട്. പ്രാദേശിക മാദ്ധ്യമങ്ങളെ വിളിച്ച് പ്രസംഗം ചിത്രീകരിക്കാൻ പറഞ്ഞത് ആസൂത്രിതമാണ്. പിന്നീട് ദൃശ്യങ്ങൾ ചോദിച്ചു വാങ്ങിയിരുന്നുവെന്നും പ്രോസിക്യൂഷൻ വാദിച്ചു.
ദിവ്യക്ക് പരാതിയുണ്ടെങ്കിൽ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാമായിരുന്നു. ഇത്തരത്തിൽ വ്യക്തിഹത്യ ചെയ്താൽ ഉദ്യോഗസ്ഥരുടെ അവസ്ഥ എന്താകുമെന്നും വാദി ഭാഗം ചോദിച്ചു. ദിവ്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. ദിവ്യയുടെ കുടുംബത്തിന്റെയും മകളുടെയും കാര്യമല്ല പിതാവിനായി അന്ത്യ കർമ്മം ചെയ്യേണ്ടി വന്ന മകളുടെ അവസ്ഥയാണ് കോടതി പരിഗണിക്കേണ്ടതെന്നും നവീൻ ബാബുവിന്റെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചിരുന്നു.
അതേസമയം ആത്മഹത്യാപ്രേരണ കുറ്റം നിലനിൽക്കില്ലെന്നായിരുന്നു ദിവ്യയുടെ അഭിഭാഷകന്റെ വാദം. ദിവ്യയുടെ വാക്കുകൾ ആത്മഹത്യയിലേക്ക് നയിക്കുന്നതല്ലെന്നും അഭിഭാഷകൻ പറഞ്ഞു.















