കൊച്ചി : മലയാളത്തിന്റെ സാമൂഹിക സാംസ്കാരിക രംഗത്ത് നിറഞ്ഞു നിൽക്കുന്ന പ്രൊഫ. എം കെ സാനു മാസ്റ്റർക്ക് 98 വയസ്സ്. ഈ പ്രായത്തിലും ഊർജ്ജസ്വലമായ സാഹിത്യ രചനയിലാണ് അദ്ദേഹം. കുമാരനാശാന്റെ കാവ്യരചനകളെക്കുറിച്ചുള്ള പുസ്‌തകത്തിന്റെ എഴുത്തുപുരയിലാണ് അദ്ദേഹം.
ഈ പ്രായത്തിലും നഗരത്തിലെ പൊതുപരിപാടികളിലെല്ലാം അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാകുന്നുണ്ട്. പലദിവസങ്ങളിലും അദ്ദേഹത്തിന്റെ വീട്ടിൽ നിറയെ അതിഥികളും ഉണ്ടാകും.ഭാര്യ രത്നമ്മയുടെ മരണശേഷം വീട്ടിൽ ഒറ്റയ്‌ക്കായതിന്റെ പ്രയാസവും പ്രായാധിക്യത്തിന്റെ അസ്‌കിതകളും മറന്നുള്ള എഴുത്തും യാത്രകളുമാണ് ഇന്നും സനുമാസ്റ്ററെ വ്യത്യസ്തനാക്കുന്നത്. 98–-ാം പിറന്നാളിന് വ്യക്തിപരമായി ആഘോഷങ്ങൾ ഇല്ല. എങ്കിലും ചില സൗഹൃദക്കൂട്ടായ്‌മകളുടെ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കുന്നുണ്ട്.
പി ഗോവിന്ദപ്പിള്ള സാഹിത്യപുരസ്‌കാരം, തകഴി സാഹിത്യപുരസ്‌കാരം എന്നിവ ഉൾപ്പെടെ വിവിധ അവാർഡുകളും പോയവർഷം എം കെ സാനുവിനെ തേടിയെത്തി.കഴിഞ്ഞ പിറന്നാൾകാലത്താണ് എം കെ സാനുവിന്റെ സമ്പൂർണ കൃതികൾ പ്രകാശനം ചെയ്യപ്പെട്ടു. ‘മോഹന്‍ലാല്‍ അഭിനയകലയുടെ ഇതിഹാസം’ എന്ന പേരിലുള്ള പുസ്‌തകവും കഴിഞ്ഞവർഷം ഇറങ്ങി.
ശ്രീനാരായണ സേവാസംഘം എറണാകുളം സഹോദരസൗധത്തിൽ ഇന്ന് രാവിലെ സംഘടിപ്പിച്ചിട്ടുള്ള പിറന്നാളാഘോഷം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. ഗോകുലം ഗോപാലൻ പൊന്നാടയണിയിക്കും.
പകൽ 11ന് ചാവറ കൾച്ചറൽ സെന്ററിൽ എം കെ സാനു ഫൗണ്ടേഷൻ സംഘടിപ്പിച്ചിട്ടുള്ള പിറന്നാളാഘോഷത്തിൽ, പ്രൊഫ. എം കെ സാനുവിന്റെ പുതിയ പുസ്‌തകം ‘അന്തിമേഘങ്ങളിലെ വർണഭേദങ്ങൾ’, സാനുവിനെക്കുറിച്ച് പ്രൊഫ. എം തോമസ് മാത്യു എഴുതിയ പുസ്‌തകം ‘ഗുരവേ നമഃ’ എന്നിവ പ്രകാശിപ്പിക്കും. തുടർന്ന് സുഹൃത്തുക്കൾക്കും സാംസ്‌കാരികപ്രവർത്തകർക്കുമൊപ്പം പിറന്നാൾസദ്യ. വൈകിട്ട് എറണാകുളം ടൗൺഹാളിലെ ചടങ്ങിലും പങ്കെടുക്കും.















