ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ വണ്ടിമല ദേവസ്ഥാനത്തിനു മുന്നിൽ കവാടത്തോട് ചേർന്നുണ്ടായിരുന്ന ശിലാനാഗവിളക്ക് ഇളക്കിയെടുത്ത് മാലിന്യക്കുളമായ പെരുങ്കുളം ചാലിൽ ഉപേക്ഷിച്ച സംഭവത്തിൽ മുൻ നഗരസഭാ ചെയർമാൻ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ.
ചെങ്ങന്നൂർ നഗരസഭാ മുൻ ചെയർമാനും നിലവിലെ യുഡിഎഫ് നഗരസഭാ കൗൺസിലറും കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന വൈസ് ചെയർമാനുമായ ചെങ്ങന്നൂർ തിട്ടമേൽ കണ്ണാട്ട് വീട്ടിൽ തോമസ് വർഗ്ഗീസ് (രാജൻ കണ്ണാട്ട് 66), തിട്ടമേൽ കൊച്ചു കുന്നുംപുറത്ത് രാജേഷ് | (ശെൽവൻ 53)പാണ്ടനാട് കീഴ് വന്മഴി കളക്കണ്ടത്തിൽ കുഞ്ഞുമോൻ (49) എന്നിവരെയാണ് ചെങ്ങന്നൂർ സിഐ എ സി വിപിൻ ന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
വെള്ളിയാഴ്ച വൈകിട്ട് നടന്ന സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങിനെയാണ്. “റെയിൽവേ സ്റ്റേഷൻ റോഡിലെ പുരയിടത്തിലേക്കു കൂടുതൽ വഴി സൗകര്യം ഉണ്ടാക്കാനായാണ് ശിലാനാഗവിളക്ക് വെള്ളിയാഴ്ച രാത്രി രഹസ്യമായി നീക്കം ചെയ്തത്. രാജൻ കണ്ണാട്ട് പറഞ്ഞതനുസരിച്ചാണ് ശെൽവനും കുഞ്ഞുമോനും ഇതുചെയ്തത്. ക്ഷേത്ര ഭരണ സമിതി സെക്രട്ടറിയുടെ പരാതിയെത്തുടർന്ന് കേസ് എടുത്തു. ജില്ലാ പൊലീസ് മേധാവി എം പി മോഹന ചന്ദ്രന്റെ നിർദേശപ്രകാരം രാത്രി തന്നെ പ്രതികളെയും നാഗവിളക്കും കണ്ടെത്തി”.
ക്ഷേത്രത്തിന്റെ തെക്കേ കവാടത്തിന് മുൻവശത്തെ നാലടി ഉയരമുള്ള മാഗ വിഗ്രഹ കൽവിളക്ക് രാജൻ കണ്ണാടിന്റെ നിർദ്ദേശപ്രകാരം സെൽവൻ ഇളക്കി മാറ്റി തുടർന്ന് ഒരു കിലോമീറ്റർ അകലെയുള്ള പെരുങ്കുളം പാടത്തെ മാലിന്യകുഴിയിൽ മിനിലോറിയിൽ കുഞ്ഞുമോന്റെ സഹായത്തോടെ എത്തിച്ച് ഉപേക്ഷിച്ചു എന്നാണ് കേസ്. കൽവിളക്ക് നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട ക്ഷേത്ര ഭാരവാഹികളാണ് പോലീസിൽ പരാതി നൽകിയത്.
തുടർന്നുള്ള അന്വേഷണത്തിൽ രാജേഷ് എന്ന ശെൽവനെ പിടികൂടുകയായിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് പോലീസും ക്ഷേത്ര ഭാരവാഹികളും ജെസിബി ഉൾപ്പെടെ ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ വിളക്ക് രാത്രി ഒരു മണിയോടെ പെരുങ്കുളം പാടത്തെ മാലിന്യ കുഴിയിൽ നിന്ന് കണ്ടെത്തി.തുടർന്ന് നിയമനടപടികൾ പൂർത്തിയാക്കി രാത്രി തന്നെ നാഗവിളക്ക് ക്ഷേത്ര ഭരണ സമിതിക്കു വിട്ടുകൊടുത്തു. ശനിയാഴ്ച പുലർച്ചെയോടെ യഥാസ്ഥാനത്ത് പുനസ്ഥാപിക്കുകയുംചെയ്തു.

കൽ വിളക്ക് സ്ഥിതി ചെയ്തിരുന്ന സ്ഥലത്തിന്റെ തൊട്ടു പുറകിലുള്ള സ്ഥലവില്പനയുമായി ബന്ധപ്പെട്ടാണ് വിളക്ക് തകർത്തതെന്ന് പോലീസ് കരുതുന്നു. മതസ്പർദ്ധ ഉണ്ടാക്കുന്ന വിധം ആരാധനാലയങ്ങൾക്ക് നേരെ കയ്യേറ്റം നടത്തിയതിന് ഭാരതീയ ന്യായസംഹിത 298 വകുപ്പ് പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ മൂവരെയും റിമാൻഡ് ചെയ്തു.
വണ്ടിമല ദേവസ്ഥാനം ഭരണസമിതിയുടെ നേതൃത്വത്തിൽ വൈകിട്ട് പ്രതിഷേധ യോഗം നടത്തി. ദേവസ്ഥാനം ഓഡിറ്റോറിയത്തിനു സമീപം ചേർന്ന പ്രതിഷേധ യോഗത്തിൽ പ്രസിഡന്റ് ടി സി ഉണ്ണികൃഷ്ണൻ അധ്യക്ഷനായി ,വിവിധ രാഷ്‌ട്രീയ സാമൂഹ്യ സംഘടനാ പ്രതിനിധികളും ജനപ്രതിനിധികളും സംസാരിച്ചു.















