തൃശൂർ: മലയാള സിനിമയിലേക്ക് പുതിയ കാൽവെപ്പുമായി ബോബി ചെമ്മണ്ണൂർ. ‘ബോചെ സിനിമാനിയ’ എന്ന ബാനറിൽ നിർമാണ രംഗത്തേക്ക് കടക്കാനാണ് തീരുമാനം. തൃശൂരിൽ വാർത്താസമ്മേളനത്തിലാണ് ബോചെ ഇക്കാര്യം അറിയിച്ചത്.
മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ് ആദ്യം സിനിമയാക്കുന്നത്. ഇതിന്റെ അണിയറ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞതായും ബോചെ പറഞ്ഞു. ആദ്യത്തേത് ബിഗ് ബജറ്റ് സിനിമയാണ്. സിനിമയിൽ നിന്നുള്ള ലാഭത്തിന്റെ ഒരു പങ്ക് മുണ്ടക്കൈ, ചൂരൽമല നിവാസികളുടെ ക്ഷേമപ്രവർത്തങ്ങൾക്ക് ഉപയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വയനാട് ദുരന്തഭൂമിയിൽ താൻ രണ്ട് ദിവസം പ്രവർത്തിച്ചിരുന്നു. അവിടുത്തെ കാര്യങ്ങൾ നേരിട്ട് കണ്ട് മനസിലാക്കാൻ കഴിഞ്ഞു. പോരാൻ നേരം ഒരു അഞ്ചോ ആറോ വയസുളള ഒരു കുട്ടി വന്ന് കൈയ്യിൽ പിടിച്ചു. പിന്നീടാണ് അറിഞ്ഞത് ആ കുട്ടിയുടെ എല്ലാവരും ആ ദുരന്തത്തിൽ നഷ്ടമായി എന്ന്. ആ കുട്ടിയെ വളർത്താനായി ജില്ലാ കളക്ടറുടെ മുൻപിൽ അപേക്ഷ നൽകിയിട്ടുണ്ടെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു. മനസ് വേദനിപ്പിക്കുന്ന ഒരുപാട് കാഴ്ചകളായിരുന്നു ഉണ്ടായിരുന്നത്. അങ്ങനെയാണ് അത് ഒരു സിനിമയാക്കി കൂടെ എന്ന് ചിന്തിച്ചതെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.
നിരവധി തിരക്കഥകൾ ഇതിനോടകം സിനിമകൾക്ക് വേണ്ടി ‘ബോചെ സിനിമാനിയ’ തിരഞ്ഞെടുത്തിട്ടുണ്ട്. ഇന്ത്യൻ സിനിമാ മേഖലയിൽ തങ്ങളുടെ സാന്നിധ്യമുറപ്പിക്കുന്ന സിനിമകൾ എല്ലാ സിനിമാപ്രേമികൾക്കും പ്രതീക്ഷിക്കാമെന്നും ബോബി ചെമ്മണ്ണൂർ കൂട്ടിച്ചേർത്തു.















