സോൾ: വീണ്ടും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയയുടെ പ്രകോപനം. വടക്കൻ കൊറിയയുടെ തലസ്ഥാനത്തിന് സമീപമുള്ള ഒരു പ്രദേശത്ത് നിന്ന് കുത്തനെ ഉയർത്തി വിക്ഷേപിക്കപ്പെട്ട മിസൈൽ ജപ്പാനിലെ ഹോക്കൈഡോയ്‌ക്ക് 300 കിലോമീറ്റർ പടിഞ്ഞാറ് കുത്തനെ താഴേക്ക് പതിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സിലെ കര ഭൂമിയിൽ എവിടെയും എത്തിച്ചേരാൻ ഈ പരിധി മതിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഉത്തര കൊറിയയുടെ കിഴക്കന്‍ തീരത്തു നിന്ന് ജപ്പാന്‍ കടലിടുക്കിലേക്ക് അവർ മിസൈല്‍ പരീക്ഷണം നടത്തിയതായി ദക്ഷിണ കൊറിയയും ജപ്പാനും സ്ഥിരീകരിച്ചു. പരീക്ഷണത്തിന്റെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്ന് ദക്ഷിണ കൊറിയ അറിയിച്ചു. ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം തങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവെന്നും അത്യാധുനിക മിസൈല്‍ ആണ് അവര്‍ പരീക്ഷിച്ചതെന്നും ജാപ്പനീസ് പ്രതിരോധ മന്ത്രി ജനറല്‍ നകാതാനി അറിയിച്ചു. ഇതിനു മുൻപ് ജൂലൈയിലും സെപ്റ്റംബറിലും ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയിരുന്നു.
ഉക്രെയ്നിലെ യുദ്ധത്തെ പിന്തുണയ്‌ക്കാൻ ഉത്തര കൊറിയ ആയിരക്കണക്കിന് സൈനികരെ റഷ്യയിലേക്ക് അയച്ചതായുള്ള റിപ്പോർട്ടുകൾക്കിടയിലാണ് ഈ സംഭവ വികാസം.
യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിനു മുൻപായി വടക്കൻ കൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിക്കുകയോ ഏഴാമത്തെ ആണവപരീക്ഷണം നടത്തുകയോ ചെയ്‌തേക്കുമെന്നു ദക്ഷിണ കൊറിയ റിപ്പോർട്ട് ചെയ്‌തതിന് തൊട്ടുപിന്നാലെയാണ് ഈ പരീക്ഷണം.















