എറണാകുളം: താൻ സംവിധാനം ചെയ്ത പണി എന്ന ചിത്രത്തിനെതിരെ റിവ്യു എഴുതിയ യുവാവിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ പ്രതികരണവുമായി നടന്‍ ജോജു ജോര്‍ജ് രംഗത്തെത്തി. വിളിച്ചത് താന്‍ തന്നെയാണെന്നും റിവ്യൂ എഴുതിയ ആൾ ഒരേ റിവ്യു ഒരുപാട് സ്ഥലങ്ങളില്‍ കോപ്പി പേസ്റ്റ് ചെയ്തെന്നുംചെയ്തെന്നും സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വിഡിയോയില്‍ ജോജു പറഞ്ഞു.
“ആ ഫോണ്‍ കോള്‍ ഞാന്‍ തന്നെ വിളിച്ചതാണ്. കുറച്ച് കാര്യങ്ങള്‍ പറയണമെന്ന് തോന്നിയതുകൊണ്ടാണ് ഇപ്പോള്‍ വന്നത്. പണി എന്ന സിനിമയെ സംബന്ധിച്ച് ഞാന്‍ രക്ഷപെട്ട സന്തോഷത്തിലാണ്. ഒരുപാട് പൈസ ഇന്‍വെസ്റ്റ് ചെയ്ത സിനിമയാണ്. ആദ്യത്തെ രണ്ട് ദിവസങ്ങളിലെ ഡീഗ്രേഡിംഗ് നമ്മളെ വളരെ തളര്‍ത്തി. പക്ഷേ പ്രേക്ഷകര്‍ ആ സിനിമ ഏറ്റെടുത്തു. അതിന് ശേഷം സിനിമയുടെ പ്രിന്‍റുകള്‍ വന്നു പല സൈറ്റുകളിലും. ഒരുപാട് റിവ്യൂസ് വന്നിട്ടുണ്ട് നെഗറ്റീവ് ആയിട്ട്. ഞാന്‍ ഒരാളെപ്പോലും വിളിച്ചിട്ടില്ല. അതെല്ലാം അഭിപ്രായ സ്വാതന്ത്ര്യം തന്നെയാണ്. എന്‍റെ സിനിമ ഇഷ്ടമല്ല എങ്കില്‍ ഇഷ്ടമല്ല എന്നുതന്നെ പറയണം.
പക്ഷേ ഈ കക്ഷി ഒരേ റിവ്യൂ ഒരുപാട് സ്ഥലങ്ങളില്‍ കോപ്പി പേസ്റ്റ് ചെയ്യുകയും അത് പ്രചരിപ്പിക്കുകയും കമന്‍റുകളില്‍ പലരോടും ഈ സിനിമ കാണരുത് എന്ന് എഴുതുകയും ചെയ്തിട്ടുള്ള ആളാണ്. ഈ സിനിമയെപ്പറ്റി മോശം പറഞ്ഞിട്ടുള്ള ഒരാളെപ്പോലും ഞാന്‍ വിളിച്ചിട്ടില്ല.
റിവ്യൂവിന്‍റെ പേരിലല്ല അദ്ദേഹത്തെ വിളിച്ചത്. പക്ഷേ ഒരുപാട് സ്ഥലങ്ങളില്‍ ഇത് കോപ്പി പേസ്റ്റ് ചെയ്യപ്പെട്ടു. അത് ബോധപൂര്‍വ്വം ഒരാള്‍ ചെയ്യുന്നതാണ്. അപ്പോള്‍ അയാളോട് എനിക്ക് സംസാരിക്കണമെന്ന് തോന്നി. കാരണം എന്‍റെ രണ്ട് വര്‍ഷത്തെ അധ്വാനമാണ് ഈ സിനിമ. എനിക്ക് കിട്ടിയ രേഖകള്‍ വച്ചിട്ട് നിയമപരമായി ഞാന്‍ മുന്നോട്ട് പോവുക തന്നെ ചെയ്യും.
ഞാന്‍ ആ വ്യക്തിയെ വിളിച്ച് സംസാരിച്ചതെല്ലാം സത്യമാണ്. എന്റെ രണ്ട് വര്‍ഷത്തെ അധ്വാനമാണ് ഈ സിനിമ. എനിക്ക് കിട്ടിയ രേഖകള്‍വച്ച് ഞാന്‍ നിയമപരമായി മുന്നോട്ട് പോകും. വ്യക്തിപരമായി വൈരാഗ്യം തോന്നാന്‍ ഈ വ്യക്തിയെ എിക്ക് മുന്‍കൂട്ടി അറിയില്ല.
എന്നെ കരുതിക്കൂട്ടി ഇങ്ങനെ ചെയ്യുന്നത് കാണുമ്പോഴുള്ള ദേഷ്യവും വിഷമവുമൊക്കെ എനിക്ക് പ്രകടമാകും. അത് ഞാന്‍ റിയാക്ട് ചെയ്യും. അത് എന്റെ ജീവിതമാണ്. അഭിപ്രായം പറയുന്നവരോടുള്ള ധാര്‍ഷ്ട്യമോ പ്രേക്ഷകരോടുള്ള നന്ദികേടോ എന്റെ സ്വഭാവമോ ഒന്നുമല്ല അതില്‍ പ്രകടമാകുന്നത്. ഒരു കഥയുടെ സ്പോയിലര്‍ പ്രചരിപ്പിക്കുക റിവ്യൂ ചെയ്യുന്ന ഒരാളും ചെയ്യാറില്ല. ഇതിലെ പ്രധാന കാര്യം പറഞ്ഞാണ് അയാള്‍ എഴുതിയിട്ടുള്ളത്”, ജോജു ജോര്‍ജ് വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.
താന്‍ സംവിധാനം ചെയ്ത പണി എന്ന സിനിമയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട ആദര്‍ശ് എച്ച് എസ് എന്നയാളെ ജോജു ജോര്‍ജ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിന്‍റെ ഓഡിയോ റെക്കോര്‍ഡിംഗ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ആദര്‍ശ് എച്ച് എസ് തന്നെയാണ് ഇതിന്‍റെ ഓഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ഓഡിയോ വൈറല്‍ ആയതിന് പിന്നാലെയാണ് വിശദീകരണവുമായി ജോജുവും രംഗത്തെത്തിയത് .















