ബെംഗളൂരു: യോഗാദ്ധ്യാപികയായ 35-കാരി മരണത്തെ മുഖാമുഖം കണ്ട് യോഗയുടെ മികവിൽ തിരികെ ജീവിതത്തിലേക്ക്. അർച്ചനയെന്ന യുവതിയാണ് ശ്വാസം അടക്കി പിടിച്ച് മരണം അഭിനയിച്ചത്.
കർണാടകയിലെ ചിക്കബല്ലാപ്പൂർ ജില്ലയിലെ വനമേഖലയിലാണ് സംഭവം. നാല് വാടക കൊലയാളികൾ ചേർന്ന് അർച്ചനയെ കാറിൽ തട്ടിക്കൊണ്ടുപോയി. യാത്രാമധ്യേ ക്രൂരമായി ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്നു. ശ്വാസനിയന്ത്രിക്കുന്ന യോഗാഭ്യാസങ്ങൾ അറിയാവുന്ന അർച്ചന ഏറെ നേരം ശ്വാസം അടക്കി പിടിച്ച് കിടന്നു. മരിച്ചെന്ന് കരുതി നാലംഗസംഘം അർച്ചനയെ ആഴം കുറഞ്ഞൊരു കുഴിയിൽ ഉപേക്ഷിച്ചു. പിന്നാലെ കടന്നുകളഞ്ഞു. തുടർന്ന് രക്ഷപ്പെട്ട അർച്ചന പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
ഭർത്താവിന്റെ സുഹൃത്തായ സന്തോഷുമായി അർച്ചന അടുപ്പത്തിലായിരുന്നു. ഇതിൽ സംശയം തോന്നിയതാണ് ക്രൂരതയിലേക്ക് നയിച്ചത്. സന്തോഷിന്റെ ഭാര്യ ബിന്ദുവാണ് അർച്ചനയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടത്. ക്രിമിനൽ പശ്ചാത്തലമുള്ള സതീഷ് റെഡ്ഡിയുടെ സംഘമാണ് ആക്രമണം നടത്താനായി ബിന്ദു നിയോഗിച്ചത്. പിന്നാലെ യോഗ പഠിക്കാനെന്ന വ്യാജേന റെഡ്ഡി അർച്ചനയുമായി സൗഹൃദത്തിലാവുകയായിരുന്നു.
യുവതിയുടെ വിശ്വാസം നേടിയെടുത്തതിന് പിന്നാലെയാണ് തട്ടിക്കൊണ്ടുപോകാനായി റെഡ്ഡി പദ്ധതിയിട്ടത്. നാഗേന്ദ്ര റെഡ്ഡി, രമണ റെഡ്ഡി, രവി എന്നിവരെയും സതീഷ് റെഡ്ഡി ഒപ്പം കൂട്ടി. കാട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ കാറിൽ വച്ച് മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ ബിന്ദുവിനെയും നാല് വാടക കൊലയാളികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.