വയനാട്: ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് മേപ്പാടി ഗ്രാമപഞ്ചായത്ത് പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്ത സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് നടപടി.
വാർത്തകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. പഞ്ചായത്ത് വിതരണം ചെയ്തത് പഴയ സ്റ്റോക്ക് ആണോ ലഭ്യമായ ഭക്ഷ്യധാന്യങ്ങൾ ഏതെങ്കിലും തരത്തിൽ മാറ്റിയോ എന്നിങ്ങനെയുള്ള കാര്യങ്ങളും
അന്വേഷണ വിധേയമാക്കും. ഇത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.
ഭക്ഷ്യയോഗ്യമല്ലാത്ത കിറ്റുകൾ വിതരണം ചെയ്തുവെന്നാണ് ദുരിത ബാധിതരുടെ പരാതി. അരി, റവ, ഗോതമ്പ് ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കളിൽ പുഴുവരിച്ച നിലയിലാണ്. വളർത്തു മൃഗങ്ങൾക്ക് പോലും നൽകാൻ സാധിക്കാത്ത കിറ്റുകളാണ് പഞ്ചായത്ത് അധികൃതർ വിതരണം ചെയ്തതെന്ന് ദുരിതബാധിതർ പറഞ്ഞു.
മാസങ്ങൾക്ക് മുമ്പ് പഞ്ചായത്തിന് നൽകിയ കിറ്റുകൾ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ദുരിത ബാധിതർക്ക് വിതരണം ചെയ്യുകയായിരുന്നുവെന്നാണ് ഉയരുന്ന വിമർശനങ്ങൾ. കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫീസിനുള്ളിലേക്ക് കിറ്റുകൾ വലിച്ചെറിഞ്ഞ് ദുരിത ബാധിതരും നാട്ടുകാരും പഞ്ചായത്ത് ഉപരോധിച്ചിരുന്നു















