പനാജി: ഗോവയിലെത്തുന്ന വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവെന്ന് സംസ്‌ഥാന ടൂറിസം വകുപ്പ്. മോസ്കോ, എകറ്റെറിൻബർഗ് തുടങ്ങിയ റഷ്യൻ നഗരങ്ങൾ, ലണ്ടൻ, ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ എന്നിവയുൾപ്പെടെയുള്ള പ്രധാന അന്താരാഷ്‌ട്ര നഗരങ്ങളിൽ നിന്നുള്ള ചാർട്ടർ ഫ്ലൈറ്റ് സർവീസുകൾ ഇതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് ടൂറിസം വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഒരു പോളിഷ് ചാർട്ടർ വിമാനം നവംബർ 8 ന് ഗോവൻ തീരത്തെത്തുമെന്നും അധികൃതർ അറിയിച്ചു. ബീച്ച് ടൂറിസത്തിനപ്പുറം ഈ വിമാന സർവീസുകൾ വിദേശ സഞ്ചാരികൾക്കിടയിൽ ഗോവയെ പ്രധാന ആകർഷണകേന്ദ്രമാക്കി മാറ്റുന്നു. കൂടാതെ സംസ്ഥാനത്തിന്റെ മനോഹരമായ ഉൾപ്രദേശങ്ങളിലേക്കും ദൂദ്സാഗർ വെള്ളച്ചാട്ടം പോലുള്ള പ്രശസ്തമായ സ്ഥലങ്ങളിലേക്കും സന്ദർശകരെ ആകർഷിക്കുന്നു.
അന്താരാഷ്‌ട്ര സഞ്ചാരികളുടെ പ്രവേശനം സുഗമമാക്കുന്നതിന് പ്രധാന വിദേശ വിപണികളുമായി നേരിട്ടുള്ള കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിൽ ഗോവ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. കൂടാതെ പ്രധാന എയർലൈനുകളുമായും അന്താരാഷ്‌ട്ര ട്രാവൽ പ്ലാറ്റ്‌ഫോമുകളുമായും സഹകരണം വർദ്ധിപ്പിച്ചുവെന്ന് ടൂറിസം വകുപ്പ് വക്താവ് പറഞ്ഞു.
കോവിഡിനുശേഷം യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും ആഗോള മൊബിലിറ്റി മെച്ചപ്പെടുകയും ചെയ്തതിനാൽ 2023-ൽ വിദേശ വിനോദസഞ്ചാരികളുടെ വരവ് 4,50,000 ആയി ഉയർന്നു. ടൂറിസം വകുപ്പിന്റെ കണക്കനുസരിച്ച് 2023-ൽ 8 ദശലക്ഷത്തിലധികം ആഭ്യന്തര സന്ദർശകരാണ് ഗോവയിലെത്തിയത്















