ലെബനനിൽ സെമിത്തേരിക്ക് അടിയിൽ സ്ഥിതി ചെയ്യുന്ന ഹിസ്ബുള്ളയുടെ ഭൂഗർഭ തുരങ്കങ്ങൾ ഇസ്രായേൽ സേന തകർത്തു. കിലോമീറ്ററുകളോളം വ്യാപിച്ചുകിടക്കുന്ന തുരങ്കം കമാൻഡ് ആന്റ് കൺട്രോൾ റൂമായാണ് പ്രവർത്തിച്ചിരുന്നതെന്ന് സൈന്യം അറിയിച്ചു.
കൂറ്റൻ കോൺക്രീറ്റ് പാളികൾകൊണ്ടാണ് തുരങ്കം നിർമിച്ചിരുന്നത്. ഇവിടെ റൈഫിളുകൾ, ഗ്രനേഡ് ലോഞ്ചറുകൾ, റോക്കറ്റ് സംവിധാനങ്ങൾ എന്നിവയുടെ വൻ ശേഖരം കണ്ടെത്തി. തുരങ്കത്തിന്റെ ദൃശ്യങ്ങൾ ഐഡിഎഫ് എക്സിൽ പങ്കുവെച്ചിട്ടുണ്ട്. 4,500 ക്യുബിക് മീറ്റർ കോൺക്രീറ്റ് പമ്പ് ചെയ്ത് തുരങ്കം അടച്ചുവെന്നും റിപ്പോർട്ടുണ്ട്.
ഇറാന്റെ പിന്തുണയോടെ ലെബനൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പാണ് ഹിസ്ബുള്ള. ഹമാസിനൊപ്പം ചേർന്ന് ഇസ്രായേലിനെതിരെ ആക്രമണം കടുപ്പിച്ചതോടെ ഐഡിഎഫിന്റെ ടാർഗെറ്റിൽ ഹിസ്ബുള്ളയും ഇടംപിടിക്കുകയായിരുന്നു. സെപ്തംബർ 27 നാണ് ഹിസ്ബുള്ള തലവൻ ഹസൻ നസ്രള്ളയെ ഇസ്രയേൽ വ്യോമാക്രമണത്തിലൂടെ വധിച്ചത്.
ഇതിന് പിന്നാലെ പിൻഗാമിയായി വരാനിരുന്ന ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദിനെയും ഇസ്രായേൽ പ്രതിരോധ സേന വകവരുത്തി. കഴിഞ്ഞ ദിവസം തെക്കൻ ലെബനീസ് നഗരമായ ടയറിലെ ഹിസ്ബുള്ള കമാൻഡ് സെൻ്ററുകളിൽ ഇസ്രായേൽ സേന വ്യോമാക്രമണം നടത്തിയിരുന്നു.















