എറണാകുളം: ഗുണ്ടാനേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസുമായി ബന്ധപ്പെട്ട് ഫോറൻസിക് പരിശോധന റിപ്പോർട്ട് പുറത്ത്. ഓംപ്രകാശ് താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ കൊക്കെയ്നിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ഹോട്ടലിൽ ലഹരി പാർട്ടി തന്നെയാണ് നടന്നതെന്ന് തെളിയിക്കുന്ന ഫോറൻസിക് പരിശോധനാ ഫലമാണ് പുറത്തെത്തിയിരിക്കുന്നത്.
ഫോറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഓംപ്രകാശിന്റെ ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകും. കേസിൽ കൂടുതൽ പേരെ പ്രതി ചേർക്കാനാണ് സാധ്യത. ലഹരി പാർട്ടി നടന്ന മുറിയിലേക്ക് താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും എത്തിയതിനെ കുറിച്ചും പൊലീസ് അന്വേഷിക്കും.
കൊക്കെയ്ൻ ഉപയോഗിച്ചതായി തെളിയിക്കാനാകാത്തതിനെ തുടർന്നാണ് എറണാകുളം മജിസ്ട്രേറ്റ് കോടതി ഓംപ്രകാശിന് ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.
മരടിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നാണ് ഓംപ്രകാശിനെയും കൂട്ടാളിയായ ഷിഹാസിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. 20-ലധികം ആളുകളാണ് ഓംപ്രകാശിന്റെ ലഹരി പാർട്ടിയിൽ പങ്കെടുത്തതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.















