വയനാട്: സി.കെ നായുഡു ട്രോഫിയില്‍ തമിഴ്‌നാടിനെതിരെ വരുണ്‍ നയനാർ കാമില്‍ അബൂബക്കർ എന്നിവരുടെ സെഞ്ച്വറി മികവില്‍ കേരളത്തിന് മികച്ച സ്കോർ. 337 റൺസാണ് സ്കോർ ബോർഡിൽ ചേർത്തത്. ആദ്യ ദിനം വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെന്ന നിലയിയിരുന്നു കേരളം. വയനാട് കൃഷ്ണഗിരി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 204 പന്തില്‍ നിന്നാണ് വരുണ്‍ പുറത്താകാതെ 113 റണ്‍സെടുത്തത്. 12 ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതാണ് ഇന്നിംഗ്സ്. 243 പന്തില്‍ നിന്ന് 15 ഫോര്‍ ഉള്‍പ്പെടെയാണ് കാമിൽ 102 റണ്‍സ് നേടിയത്. .
ടോസ് നേടിയ തമിഴ്‌നാട് കേരളത്തെ ബാറ്റിംഗിന് അയക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ കേരളത്തിന് ക്യാപ്റ്റന്‍ അഭിഷേക് നായര്‍(4),റിയ ബഷീര്‍(0) എന്നിവരുടെ വിക്കറ്റ് നഷ്ടമായി. സ്‌കോര്‍ 21 ല്‍ നിൽക്കെ മൂന്നാം വിക്കറ്റും നഷ്ടമായ കേരളത്തിന്റെ സ്‌കോര്‍ ഉയര്‍ത്തിയത് വരുണും കാമില്‍ അബൂബക്കറും ചേര്‍ന്നായിരുന്നു.
ആറാമനായി ഇറങ്ങിയ രോഹന്‍ നായര്‍(59) അര്‍ദ്ധ സെഞ്ച്വറിയും നേടി. രണ്ടാം ദിനത്തിന്റെ തുടക്കത്തില്‍ തന്നെ വരുണ്‍ നയനാരിനെ കേരളത്തിന് നഷ്ടമായി. ജി.ഗോവിന്ദിന്റെ പന്തില്‍ അജിതേഷിന് ക്യാച്ച് നല്‍കിയാണ് വരുണ്‍ മടങ്ങിയത്. പിന്നീടെത്തിയ രോഹന്‍ നായരുമായി ചേര്‍ന്ന് കാമില്‍ കേരളത്തിന്റെ സ്‌കോര്‍ ഉയര്‍ത്തി.
ഇരുവരും ചേര്‍ന്ന് 72 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കാമിലിനെ സച്ചിന്‍ രതി പുറത്താക്കിയാണ് കൂട്ടുകെട്ട് തകര്‍ത്തത്. പിന്നീട് സ്‌കോര്‍ 308 എത്തിയപ്പോള്‍ അഭിജിത്ത് പ്രവീണും(15) പുറത്തായി. പത്താമനായി ഇറങ്ങിയ പവന്‍ രാജിന്റെ വിക്കെറ്റടുത്താണ് തമിഴ്‌നാട് കേരളത്തിന്റെ ആദ്യ ഇന്നിംഗ്സ് അവസാനിപ്പിച്ചത്.കേരളത്തിന്റെ ആറ് വിക്കറ്റ് വീഴ്‌ത്തിയത് ജി.ഗോവിന്ദാണ്.മറുപടി ബാറ്റിംഗിനിറങ്ങിയ തമിഴ്‌നാട് കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സെടുത്തിട്ടുണ്ട്. 33 റണ്‍സുമായി വിമല്‍ കുമാറും 18 റണ്‍സുമായി എസ്.ആര്‍ അതീഷുമാണ് ക്രീസില്‍.















