ന്യൂഡൽഹി: ഡൊമിനിക്കയുടെ പരമോന്നത ബഹുമതി സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണ മഹാമാരിയുടെ സമയത്ത് രാജ്യത്തിന് വേണ്ടി ഇന്ത്യ നൽകിയ സംഭാവനകൾ പരിഗണിച്ചും, ഇന്ത്യയും ഡൊമിനിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭാഗത്ത് നിന്നുണ്ടായ ശ്രമങ്ങളെ പ്രശംസിച്ചുമാണ് അദ്ദേഹത്തിന് പരമോന്നത പുരസ്‌കാരം നൽകി ആദരിച്ചത്.
ഇന്ത്യ-കാരികോം ഉച്ചകോടിയിൽ ഡൊമിനിക്ക പ്രസിഡന്റ് സിൽവാനി ബർട്ടനാണ് പുരസ്‌കാരം സമ്മാനിച്ചത്. ത്രിരാഷ്‌ട്ര സന്ദർശനത്തിന്റെ അവസാന ഘട്ടത്തിലാണ് അദ്ദേഹം ഇവിടെ എത്തിയത്. പുരസ്‌കാരം സ്വീകരിച്ചതിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. ഇന്ത്യയിലെ 140 കോടി ജനങ്ങൾക്കും വേണ്ടി ഇത് സമർപ്പിക്കുകയാണെന്നാണ് അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്.
കൊറോണ സമയത്ത് ഡൊമിനിക്കയുടെ ഉയർത്തേഴുന്നേൽപ്പിനായി നൽകിയ സംഭാവനകൾ പരിഗണിച്ചും, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ പ്രധാനമന്ത്രി നടത്തിയ പ്രയത്‌നങ്ങൾക്കുമുള്ള അംഗീകാരമാണ് ലഭിച്ചതെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ കുറിപ്പിൽ പറയുന്നു. 2021 ഫെബ്രുവരിയിലാണ് ഡൊമിനിക്കയ്‌ക്ക് 70,000 ഡോസ് അസ്ട്രസെനക്ക വാക്‌സിൻ ആദ്യഘട്ടമായി കൈമാറിയത്. രാജ്യത്തിന് വലിയ കൈത്താങ്ങായിരുന്നു ഇതെന്ന് ഡൊമിനിക്കൻ പ്രധാനമന്ത്രി റൂസ്വെൽറ്റ് സ്‌കെറിറ്റിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.















