ജോർജ്ടൗൺ: ത്രിരാഷ്‌ട്ര പര്യടനത്തിന്റെ ഭാഗമായി ഗയാനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ദേശീയ പുരസ്‌കാരമായ ‘ദി ഓർഡർ ഓഫ് എക്സലൻസ്’ സമ്മാനിച്ച് തെക്കേ അമേരിക്കൻ രാജ്യം. ഗയാന പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ അലിയാണ് പുരസ്കാരം സമ്മാനിച്ചത്. ആഗോള സമൂഹത്തിനായുള്ള അസാധാരണ സേവനത്തിനും രാഷ്‌ട്രതന്ത്രത്തിനും ഇന്ത്യ-ഗയാന ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനുമുള്ള സംഭാവനകൾക്കുമാണ് മോദിക്ക് ഓർഡർ ഓഫ് എക്സലൻസ് പുരസ്‌കാരം ലഭിച്ചത്.
പ്രധാനമന്ത്രിക്ക് ലഭിച്ച ബഹുമതിയുടെ വിശദാംശങ്ങൾ എക്‌സിലൂടെ പങ്കുവച്ച വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ ഇത് ഇന്ത്യയുടെ തൊപ്പിയിലെ മറ്റൊരു പൊൻതൂവലാണെന്ന് വിശേഷിപ്പിച്ചു. പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം പ്രധാനമന്ത്രി തന്റെ സുഹൃത്ത് ഗയാനീസ് പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ അലിക്ക് നന്ദി പറഞ്ഞു.
” ഗയാനയുടെ പരമോന്നത പുരസ്കാരം എനിക്ക് സമ്മാനിച്ചതിന് എന്റെ സുഹൃത്ത് പ്രസിഡന്റ് ഇർഫാൻ അലിയോട് ഞാൻ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. എല്ലാ മേഖലകളിലും മുന്നോട്ട് പോകാൻ പ്രചോദിപ്പിക്കുന്ന നമ്മുടെ ബന്ധങ്ങളോടുള്ള നിങ്ങളുടെ ആഴത്തിലുള്ള പ്രതിബദ്ധതയുടെ ജീവിക്കുന്ന തെളിവാണിത്,” മോദി പറഞ്ഞു.
56 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗയാനയിലെത്തുന്നത്. കഴിഞ്ഞ ദിവസം ഗയാനയുടെ തലസ്ഥാനമായ ജോർജ്ടൗണിൽ വിമാനമിറങ്ങിയ മോദിക്ക് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. ആരോഗ്യം, കൃഷി തുടങ്ങിയ മേഖലകളിലെ സഹകരണത്തിന് ഇന്ത്യയും ഗയാനയും അഞ്ച് ഉടമ്പടികളിൽ ഒപ്പിട്ടു. ഗയാന പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന മോദി കരീബിയൻ അംഗരാജ്യങ്ങളും ഇന്ത്യയുമായുള്ള രണ്ടാം ഉച്ചകോടിയിലും പങ്കെടുക്കും.















