ഹൈദരാബാദ്: തെലങ്കാനയിലെ സ്കൂളിൽ വിദ്യാർത്ഥികൾക്ക് നൽകിയ ഉച്ചഭക്ഷണത്തിൽ പുഴുക്കൾ. ഭക്ഷണം കഴിച്ച് അവശരായ 30 ഓളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെലങ്കാനയിലെ നാരായൺപേട്ട് ജില്ലയിലുള്ള സർക്കാർ സ്കൂളിലാണ് സംഭവം. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു.
മഗനൂർ ജില്ലാ പരിഷത്ത് ഗവൺമെൻ്റ് ഹൈസ്‌കൂളിൽ കഴിഞ്ഞ ദിവസം വിളമ്പിയ ഉച്ചഭക്ഷണത്തിലാണ് വിദ്യാർത്ഥികൾക്ക് പുഴുവിനെ ലഭിച്ചത്. ഭക്ഷണം കഴിച്ച കുട്ടികൾക്ക് വയറുവേദനയും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു. ഇവരെ സ്കൂൾ ജീവനക്കാരും അദ്ധ്യാപകരും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉപ്പുമാവ് കഴിച്ച വിദ്യാർത്ഥികളാണ് അവശ നിലയിലായത്. ഇതിൽ പുഴുക്കൾ കണ്ടെത്തിയെന്ന് വിദ്യാർത്ഥികളിൽ ചിലർ പറഞ്ഞതോടെ പലരും ഭക്ഷണം കഴിക്കാതെ കളയുകയായിരുന്നു. നാല് കുട്ടികൾ ഒഴികെ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ അറിയിച്ചു. സംഭവത്തിൽ പ്രതിഷേധവുമായി കുട്ടികളുടെ രക്ഷിതാക്കളെത്തിയതോടെയാണ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്.