തിരുവനന്തപുരം: അങ്കണവാടിയിൽ വീണ് മൂന്ന് വയസുകാരിക്ക് ഗുരുതര പരിക്ക്. കാട്ടാക്കട മാറനല്ലൂരിലാണ് സംഭവം. പോങ്ങുംമൂട് രതീഷ്- സിന്ധു ദമ്പതികളുടെ മകൾ വൈഗയ്ക്കാണ് പരിക്കേറ്റത്. വീഴ്ചയിൽ കുട്ടിയുടെ കഴുത്തിന് പിന്നിൽ ക്ഷതമേറ്റു. വിവരം അങ്കണവാടി ജീവനക്കാർ മറച്ചുവച്ചുവെന്ന് കുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചു. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അങ്കണവാടി ജീവനക്കാർക്കെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തു.
ഇന്നലെ ഉച്ചയ്‌ക്ക് 12.30 ഓടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കുട്ടി തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. തലയോട്ടി പൊട്ടി, തലച്ചോറിൽ രക്തം കട്ടപിടിച്ചിട്ടുണ്ട്. തോളെല്ലിനും പൊട്ടൽ സംഭവിച്ചതായാണ് സ്കാനിംഗ് റിപ്പോർട്ട്. കുട്ടി വീണ കാര്യം അറിയിക്കാൻ മറന്നുപോയി എന്നാണ് അങ്കണവാടി ജീവനക്കാർ പറഞ്ഞത്.
വൈകിട്ട് വീട്ടിൽ വന്നപ്പോൾ കുഞ്ഞിന്റെ കണ്ണുകളിൽ ചെറിയ പാടുകൾ ഉണ്ടായിരുന്നുവെന്നും ആഹാരം കഴിച്ചതിന് ശേഷം ഒരുപാട് ഛർദ്ദിച്ചെന്നും കുട്ടിയുടെ പിതാവ് രതീഷ് പറഞ്ഞു. കുഞ്ഞ് ഛർദ്ദിച്ചപ്പോൾ ടീച്ചറിനെ വിളിച്ച് കാര്യം അന്വേഷിച്ചു. കസേരയിലിരുന്ന് മലർന്ന് പോയതാണെന്നും തലയിടിച്ചുവീണെന്നും ടീച്ചർ പറഞ്ഞു. പറയാൻ മറന്നുപോയി എന്നാണ് ടീച്ചർ പറഞ്ഞത്. ഒരു വാക്ക് വിളിച്ചുപറഞ്ഞിരുന്നെങ്കിൽ കുഞ്ഞിനെ അപ്പോൾ തന്നെ ആശുപത്രിയിൽ കൊണ്ടുപോകുമായിരുന്നുവെന്നും രതീഷ് പറഞ്ഞു.
സംഭവം നടന്ന്, യഥാസമയം വീട്ടുകാരെ അറിയിക്കാതിരുന്നത് ഗുരുതര തെറ്റാണെന്നും കർശനമായ നടപടി സ്വീകരിക്കുമെന്നും ബാലാവകാശ കമ്മീഷൻ അറിയിച്ചു.















