തിരുവനന്തപുരം: പബ്ലിക് റിലേഷൻസ് വകുപ്പിന് കീഴിൽ പ്രസ് ക്ലബ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇൻഫർമേഷൻ ആന്റ് റിസർച്ച് സെന്ററിൽ വൈദ്യതി ഇല്ലാതായിട്ട് 50 ദിവസം പിന്നിട്ടു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. പിആർഡി ഡയറക്ടർക്കാണ് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശം നൽകിയത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം.
സിവിൽ സർവീസിന് പഠിക്കുന്നവരും ഗവേഷക വിദ്യാർത്ഥികളും റഫറൻസിനായി ആശ്രയിക്കുന്ന സ്ഥലത്താണ് വൈദ്യുതി നിലച്ചതെന്ന് പരാതിക്കാർ അറിയിച്ചു. ഇവിടെയുള്ള വായനാ മുറിയിൽ പത്രവായനക്കായി നിരവധിയാളുകളാണ് ദിവസേന എത്തുന്നത്. ഇൻഫർമേഷൻ ഓഫീസർ അടക്കം മൂന്ന് ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇവരെല്ലാം ഇരുട്ടിൽ തപ്പുന്നതായി പരാതിയിൽ പറയുന്നു.
ഒക്ടോബർ മൂന്നിനാണ് ഇവിടുത്തെ വൈദ്യുതി നിലച്ചത്. സെക്രട്ടറിയേറ്റിന് തൊട്ടുപിന്നിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ ദുരവസ്ഥ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും നടപടിയുണ്ടായില്ലെന്ന് പരാതിക്കാരായ രാഗം റഹിം, നാരായണദാസ് എന്നിവർ പറയുന്നു.















