സന്ദർശക വീസയിലെത്തുന്ന വിദേശികൾക്കായി ഗതാഗത നിയമത്തിൽ ഇളവ് വരുത്തിയി ഒമാൻ. ഇനി ഒമാനിൽ സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാം. രാജ്യത്തേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ മാറ്റം.ഇനി മുതൽ ഒമാനിൽ സ്വന്തം രാജ്യത്ത് ഡ്രൈവിങ് ലൈസൻസുള്ള വിദേശികൾക്ക് മൂന്നുമാസം വരെ വാഹനമോടിക്കുന്നതിന് നിയമതടസങ്ങളില്ല.
രാജ്യത്ത് സന്ദർശക വീസയിലെത്തുന്ന വിനോദസഞ്ചാരിയായിരിക്കണം എന്നത് മാത്രമാണ് നിബന്ധന.ഇതോടൊപ്പം ട്രാൻസിറ്റ് യാത്രക്കാർക്കും ഇത്തരത്തിൽ രാജ്യത്ത് വാഹനമോടിക്കാമെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി. രാജ്യത്തെത്തുന്ന വിദേശ വിനോദസഞ്ചാരികൾക്ക് സുരക്ഷിതവും സുഗമമവുമായ യാത്രാ അനുഭവം നൽകാൻ ലക്ഷ്യമിട്ടാണ് തീരുമാനം.
മൂന്ന് മാസത്തിൽ കൂടുതൽ ഇളവ് അനുവദിക്കില്ല. രാജ്യത്തേക്ക് പ്രവേശിക്കുന്ന അന്ന് മുതൽ മൂന്ന് മാസത്തെ കാലാവധി തുടങ്ങും. ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷന് സമാനമായ അംഗീകൃത സംഘടനകൾ നൽകുന്ന രാജ്യാന്തര ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്കും ഇത്തരത്തിൽ മൂന്നുമാസത്തേക്ക് രാജ്യത്ത് വാഹനമോടിക്കുന്നതിന് തടസമില്ലെന്ന് അധികൃതർ വ്യക്തമാക്കി.