കേരളത്തിൽ വീണ്ടും മഴ ശക്തി പ്രാപിക്കുകയാണ്. സന്നിധാനത്തും പമ്പയിലും ശക്തമായ മഴയാണ് പെയ്യുന്നത്. ശനിയാഴ്ച വൈകുന്നേരം തുടങ്ങിയ ചാറ്റൽമഴ ഇന്ന് പുലർച്ചയോടെ ശക്തി പ്രാപിച്ചു. ഇടവിട്ട് മഴ കനക്കുകയാണ്.
പമ്പാ നദിയിൽ ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ദുരന്ത നിവാരണ നടപടികൾ സ്വീകരിച്ച് കഴിഞ്ഞു. ആറാട് കടവ് തടയണയിലെ വെള്ളം തുറന്നുവിട്ട് ജലനിരപ്പ് ക്രമീകരിച്ചു. ജലസേചന വിഭാഗം ഉദ്യോഗസ്ഥരുടെ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
അവധി ദിനമായിരുന്നിട്ടും ശബരിമലയിൽ തിരക്ക് കുറവാണ്. നടതുറപ്പ് സമയത്ത് വലിയ നചപ്പന്തൽ തിങ്ങി നിറഞ്ഞ് ഭക്തരുണ്ടായിരുന്നെങ്കിലും അഞ്ച് മണിയോടെ എല്ലാവരും പടി കയറി. പിന്നാലെ ക്യൂ ഇല്ലാതെയാണ് ദർശനം പുരോഗമിക്കുന്നത്. ആദ്യത്തെ മൂന്ന് മണിക്കൂറിനുള്ളിൽ 18,216 പേരാണ് ദർശനം നടത്തിയത്.