ന്യൂഡൽഹി: 1999 കാലഘട്ടത്തിലെ തന്റെ ഔദ്യോഗിക ജീവിതത്തിനിടയിൽ അന്നത്തെ കോൺഗ്രസ് അദ്ധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തി മുൻ രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്‌സൺ നജ്മ ഹെപ്തുള്ള. തന്റെ ആത്മകഥയായ “ഇൻ പെർസ്യൂട്ട് ഓഫ് ഡെമോക്രസി; ബിയോണ്ട് പാർട്ടി ലൈൻസി”ലാണ് നജ്മ തന്റെ അനുഭവം വിവരിക്കുന്നത്.
1999 ൽ ബെർലിനിൽ സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് നജ്മ ഇന്റർപാർലമെന്ററി യൂണിയൻ (IPU) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഈ അഭിമാന വാർത്ത പങ്കിടാൻ അന്നത്തെ കോൺഗ്രസ് അദ്ധ്യക്ഷയെ വിളിച്ചപ്പോഴാണ് നജ്‌മയ്‌ക്ക് ദുരനുഭവം നേരിടേണ്ടി വന്നത്. വിളിച്ചപ്പോൾ “മാഡം തിരക്കിലാണ്” എന്നായിരുന്നു സ്റ്റാഫിന്റെ പ്രതികരണം. ബെർലിനിൽ നിന്നുള്ള അന്താരാഷ്‌ട്ര കോളാണെന്ന് പറഞ്ഞിട്ടും കാത്തിരിക്കാനാണ് മറുപടി നൽകിയത്. ഇന്ത്യക്ക് അഭിമാനകരമായ സന്തോഷ വാർത്ത പങ്കുവയ്‌ക്കാൻ ഒരു മണിക്കൂറോളം കാത്തിരുന്നു. എന്നാൽ സോണിയയോട് സംസാരിക്കാൻ കഴിഞ്ഞില്ലെന്ന് നജ്മ പറയുന്നു.
അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയെ ആണ് താൻ ആദ്യം വിളിച്ച് വിവരം പറഞ്ഞത്. അദ്ദേഹം വാർത്തയറിഞ്ഞ് വളരെയധികം സന്തോഷിച്ചു. ഇന്ത്യക്ക് ഇത് അഭിമാന നേട്ടമാണെന്നും മാത്രമല്ല ഒരു ഇന്ത്യൻ മുസ്ലിം വനിതക്ക് ഈ പദവി ലഭിച്ചത് അത്യന്തം സന്തോഷകരമായ വാർത്തയെന്നും അദ്ദേഹം പ്രതികരിച്ചു. ഇത് ആഘോഷമാക്കണമെന്നും എത്രയും പെട്ടന്ന് ഇന്ത്യയിലേക്ക് മടങ്ങി വരാനുമായിരുന്നു വാജ്‌പേയി പറഞ്ഞതെന്ന് നജ്മ തന്റെ ആത്മകഥയിൽ പറയുന്നു.















