ലണ്ടൻ: ഹിന്ദുക്കളടക്കമുള്ള ന്യൂനപക്ഷങ്ങൾക്കെതിരെ ബംഗ്ലാദേശിൽ നടക്കുന്ന അതിക്രമങ്ങളെ അപലപിച്ച് യുകെ പാർലമെന്റ് അംഗങ്ങൾ. സാഹചര്യങ്ങൾ ഏറ്റവും അപകടകരമായ അവസ്ഥയിലാണെന്ന് എംപിമാരായ പ്രീതി പട്ടേലും ബാരി ഗാർഡിനറും പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ലേബർ പാർട്ടി എംപി ബാരി ഗാർഡിനർ യുകെ പാർലമെൻ്റിൽ വിഷയം ഉന്നയിച്ചത്. ഇസ്‌കോൺ പുരോഹിതനായ പ്രഭു ചിന്മയ് കൃഷ്ണ ദാസിന്റെ അറസ്റ്റിലും എംപിമാർ ആശങ്ക അറിയിച്ചു.
ബംഗ്ലാദേശിലെ സാഹചര്യത്തെക്കുറിച്ചും ഹിന്ദു സമൂഹത്തിന് നേരെയുള്ള സമീപകാല ആക്രമണങ്ങളെക്കുറിച്ചും പ്രസ്താവന നടത്തണമെന്ന് ബാരി ഗാർഡിനർ കോമൺവെൽത്ത്, വികസന കാര്യ സെക്രട്ടറിയോട് ആവശ്യപ്പെട്ടു.”സമാധാനപരമായ പ്രതിഷേധത്തിൽ ഏർപ്പെട്ടിരിക്കെയാണ് ഇസ്കോൺ പുരോഹിതനെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന് അർഹമായ നടപടിക്രമങ്ങൾ നിഷേധിക്കപ്പെടുകയും രാജ്യദ്രോഹക്കുറ്റം ചുമത്തുകയും ജാമ്യം നിഷേധിക്കുകയും ചെയ്‌തതിൽ ജനങ്ങൾ ആശങ്കാകുലരാണ്. എന്നിട്ടും ക്ഷേത്രങ്ങൾ ആക്രമിച്ചവരെ ആരെയും പിടികൂടുകയോ കുറ്റം ചുമത്തുകയോ ചെയ്തിട്ടില്ല,” ഗാർഡിനർ ചൂണ്ടിക്കാട്ടി.
കൺസർവേറ്റിവ് എംപിയായ പ്രീതി പട്ടേലും ഗാർഡിനറുടെ പ്രസ്താവനയെ പിന്തുണച്ചു. ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ അനിയന്ത്രിതമായ അവസ്ഥയിലേക്ക് നീങ്ങുന്നത് ഭീതിയും ഞെട്ടലും ഉളവാക്കുന്നു. ബംഗ്ലാദേശിലെ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിന് ധാക്കയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷൻ സജീവമായി ഇടപെടുന്നുവെന്ന് ഉറപ്പാക്കുമെന്ന് അവർ പറഞ്ഞു.