തിരുവനന്തപുരം: നിയമലംഘനം കണ്ടെത്തിയാൽ ലൈസൻസ് പിടിച്ചെടുക്കുന്നതും ഡിജിറ്റലാക്കി. വാഹനം പരിശോധിക്കുമ്പോൾ ഡ്രൈവിംഗ് ലൈസൻസും രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുമെല്ലാം ഡിജിറ്റലായി കാണിച്ചാൽ മതിയെന്ന പരിഷ്കാരത്തെ തുടർന്നാണ് ലൈസൻസ് പിടിച്ചെടുക്കലും ഡിജിറ്റലായത്.
ലൈസൻസ് പിടിച്ചെടുത്താൽ പരിവാഹൻ സംവിധാനത്തിൽ രേഖപ്പെടുത്തും. ഇതിനുള്ള അപ്ഡേഷനുകൾ ഡാറ്റാബേസിൽ പൂർത്തിയാക്കി. ഇ-ചലാൻ തയ്യാറാക്കിയാണ് രേഖകൾ പിടിച്ചെടുത്തതായി രേഖപ്പെടുത്തുക. പിന്നീട് പിഴ ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാകും ഇത് വിട്ടുനൽകുക.
ഉത്തരവ് നവംബർ 20-ന് പ്രാബല്യത്തിലായി. ഗുരുതര നിയമലംഘനങ്ങൾ നടത്തുമ്പോഴാണ് സാധാരണയായി ലൈസൻസ് പിടിച്ചെടുക്കാറുള്ളത്. നവംബർ ആറിനാണ് ഡ്രൈവിംഗ് ലൈസൻസ് കൈവശം വയ്‌ക്കണമെന്ന നിബന്ധന തിരുത്തിയത്. പരിവാഹൻ ആപ്പ് വഴിയോ ഡിജിലോക്കർ വഴിയോ ഡിജിറ്റലായി ലൈസൻസ് കാണിച്ചാൽ മതി.















