കളി ചിരികളുമായി ഒരു യാത്ര പോയ സുഹൃത്തുക്കൾ , അവരിൽ അഞ്ച് പേർ ഇനിയില്ല. അഞ്ച് പേർ സാരമായി പരിക്കേറ്റ് ചികിത്സയിലാണ് . എന്നാൽ ഈ അപകടത്തിൽ നിന്ന് ദൈവം മാറ്റി നിർത്തിയ ഒരാളുണ്ട് . ഇവർക്കൊപ്പം ഉണ്ടായിരുന്ന പതിനൊന്നാമൻ – ഷെയ്ൻ ഡെൻസ്റ്റൻ . പുറമേ നിന്ന് നോക്കുന്നവർക്ക് ഷെയ്ന് പരിക്കുകളില്ല . എന്നാൽ ഷെയ്ന് കടുത്ത മാനസികാഘാതമാണ് ഉണ്ടായിരിക്കുന്നത്. അത് മറികടക്കാനുള്ള ചികിത്സ നൽകുന്നുണ്ടെന്നു മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.
തിരുവനന്തപുരം മരിയനാട് സ്വദേശിയാണ് ഷെയ്ൻ . വാഹനത്തിലുണ്ടായിരുന്ന 11 പേരിൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടതു ഷെയ്ൻ ഡെൻസ്റ്റൻ മാത്രമാണ്. ദുരന്തസ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർക്കു ഷെയ്നും ഇതേ കാറിൽ ഉണ്ടായിരുന്നയാളാണ് എന്ന് മനസ്സിലായില്ല. ഗുരുതരമായി പരുക്കേറ്റവരെയും ചലനമറ്റവരെയും ആംബുലൻസിൽ കയറ്റി വിട്ട് എല്ലാവരും പോയി കഴിഞ്ഞപ്പോൾ അപകടസ്ഥലത്ത് ഷെയ്ൻ തനിച്ചായി. അതുവഴി വന്ന ഒരു വാഹനത്തിൽ കയറി ഹോസ്റ്റലിൽ തിരിച്ചെത്തി. ആരോടും ഒന്നും മിണ്ടാതെ മുറിക്കകത്തു കയറി വാതിലടച്ചു.
10 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത് എന്നാണ് ആദ്യം കരുതിയത്. എന്നാൽ വാഹനമോടിച്ച വിദ്യാർത്ഥിയുടെ മൊഴിയെടുത്തപ്പോഴാണ് ഷെയ്ൻ കൂടി വാഹനത്തിലുണ്ടെന്നു മനസ്സിലായത്. പിന്നെ ഷെയ്നിനു വേണ്ടിയുള്ള അന്വേഷണമായി. ഹോസ്റ്റലിൽ ഉണ്ടെന്നു കണ്ടെത്തിയതോടെ സുഹൃത്തുക്കൾ അവിടെയെത്തി. എന്നാൽ ആരോടും സംസാരിക്കാൻ ആകാത്ത അവസ്ഥയിലായിരുന്നു ഷെയ്ൻ. ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിലെ നിരീക്ഷണ വാർഡിലും ഷെയ്ൻ ആരോടും ഒരു വാക്കുപോലും മിണ്ടുന്നില്ല. അവിടെ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് ഷെയ്ൻ.















