കൊച്ചി: ശബരിമലയിൽ ദിലീപിന് വിഐപി പരിഗണന നൽകിയതിൽ വിമർശനവുമായി ഹൈക്കോടതി. ശബരിമലയിൽ ആർക്കും പ്രത്യേക നൽകാൻ പാടില്ലെന്നും ഇക്കാര്യം ദേവസ്വം ബോർഡ് ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇത് ലംഘിച്ചാണ് ദിലീപ് ദർശനത്തിനെത്തിയത്. വിഷയം ചെറുതായി കാണാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാൻ ദേവസ്വം ബോർഡിന് നിർദ്ദേശം നൽകി. സംഭവത്തിൽ വിശദമായട റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. താരത്തിന് എങ്ങനെയാണ് വിഐപി പരിഗണന ലഭിച്ചത് എങ്ങനെയാണ് തുടങ്ങിയ കാര്യങ്ങളാണ് ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ന് ഉച്ചയ്‌ക്ക് 12.30-ന് ഇക്കാര്യത്തിൽ മറുപടി നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
വിഐപി ഭക്തരെ ഇതിന് മുൻപും കോടതി വിമർശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ദിലീപിന്റെ വിഐപി ദർശനം ശ്രദ്ധയിൽപ്പെട്ടത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് ദിലീപ് സന്നിധാനത്തെത്തിയത്. നട അടയ്‌ക്കുന്നതിന് തൊട്ടുമുൻപാണ് ദിലീപ് ദർശനം നടത്തിയത്. ഹരഹിവരാസനം ചൊല്ലി നടയടച്ച ശേഷമാണ് ദിലീപ് മടങ്ങിയത്. നിലയ്‌ക്കലെത്തിയാൽ എല്ലാവരും സാധാരണ ഭക്തരാണെന്നും കോടതി നേരത്തെ ഓർമിപ്പിച്ചിരുന്നു. ഇതിനിടയിലാണ് ദിലീപിന്റെ വിഐപി ദർശനം. സംഭവം ദേവസ്വം ബോർഡിനെ വെട്ടിലാക്കിയിരിക്കുകയാണ്.
അതിഥി മന്ദിരങ്ങളിൽ അനുവദിച്ചതിൽ കൂടുതൽ ദിവസം ആരും താമസിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ശ്രീകോവിലിന് മുന്നിൽ ദർശനത്തിന് പ്രത്യേക പരിഗണന നൽകുന്നതും അവസാനിപ്പിക്കണമെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്നലെ ഉത്തരവിട്ടിരുന്നു. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശിയായ സുനിൽ കുമാർ മണ്ഡലകാലത്തും മാസ പൂജയ്‌ക്കും നട തുറക്കുന്ന ദിവസം ശബരിമലയിൽ താമസിക്കുന്നുണ്ടെന്ന സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിലായിരുന്നു ഉത്തരവ്. ഇതിന് പിന്നാലെയാണ് ദിലീപ് ദർശനം നടത്തുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് ഹൈക്കോടതി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചത്.