ന്യൂഡൽഹി: വാഹനാപകടത്തിൽപ്പെടുന്നവർക്ക് പണരഹിത ചികിത്സ ഉറപ്പുവരുത്തുന്ന പദ്ധതി രാജ്യത്ത് ഉടൻ നടപ്പാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. നിലവിൽ ആറ് സംസ്ഥാനങ്ങളിൽ നടപ്പിലാക്കിയ പദ്ധതി ഉടൻ രാജ്യമൊട്ടാകെ വ്യാപിപ്പിക്കുമെന്ന് അദ്ദേഹം ലോക്സഭയിൽ ചോദ്യോത്തരവേളയിൽ അറിയിച്ചു.
1.5 ലക്ഷം രൂപയ്‌ക്കുള്ള ക്യാഷ് ലെസ്സ് ചികിത്സയാണ് ഇതിലൂടെ ഉറപ്പുവരുത്തുന്നത്. റോഡപകടങ്ങൾ വർദ്ധിച്ചു വരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച കേന്ദ്രമന്ത്രി എല്ലാ ജില്ലകളിലും അപകടങ്ങൾ തടയുന്നതിനായി പ്രത്യേക സമിതി രൂപീകരിക്കണമെന്നും എംപിമാരോട് അഭ്യർത്ഥിച്ചു. ചികിത്സ വൈകുന്നതാണ് 30 ശതമാനം അപകട മരണങ്ങൾക്കും കാരണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് റോഡ് അപകടങ്ങൾ വർദ്ധിക്കുന്നു എന്ന് സമ്മതിക്കാൻ തനിക്ക് മടിയില്ല. മുൻപ് റോഡ് അപകടത്തിൽ നിന്ന് താനും കുടുംബവും രക്ഷപ്പെട്ടത് ദൈവാനുഗ്രഹം കൊണ്ട് മാത്രമാണ്. മാസങ്ങളോളം ആശുപത്രിയിൽ കിടക്കയിലായിരുന്നു ജീവിതമെന്നും മന്ത്രി പറഞ്ഞു.
പ്രതിവർഷം ഏകദേശം 1.78 ലക്ഷം ജീവനുകളാണ് റോഡിൽ പൊലിയുന്നത്. ഇതിൽ 60 ശതമാനവും 18 നും 34 നും ഇടയിൽ പ്രായമുള്ളവരാണ്. മരണങ്ങളിൽ ഉത്തർപ്രദേശാണ് മുന്നിൽ. മരണസംഖ്യയുടെ 13.7 ശതമാനവും തമിഴ്‌നാട് (10.6 ശതമാനം), മഹാരാഷ്‌ട്ര (9 ശതമാനം), മദ്ധ്യപ്രദേശ് എന്നിവടങ്ങളിലാണ്. ഡൽഹി, ബംഗളൂരു, ജയ്പൂർ തുടങ്ങിയ നഗരങ്ങളിലും ഉയർന്ന മരണസംഖ്യയാണ്.
അലക്ഷ്യമായ ട്രക്ക് പാർക്കിംഗും റോഡ് നിയമങ്ങൾ പാലിക്കാനുള്ള വൈമനസ്യവുമാണ് അപകടങ്ങൾക്ക് പ്രധാനമായും കാരണമാകുന്നത്. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന് പെരുമാറ്റം, സാമൂഹിക മനോഭാവം, നിയമവാഴ്ചയോടുള്ള ബഹുമാനം എന്നിവയിൽ മാറ്റങ്ങൾ വരേണ്ടതുണ്ട്. അന്താരാഷ്‌ട്ര കോൺഫറൻസുകളിൽ പങ്കെടുക്കുമ്പോൾ, ഇന്ത്യൻ റോഡുകളിലെ മരണസംഖ്യ കാരണം തലകുനിക്കേണ്ടി വരുമോ എന്ന് ചിന്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.















