തിരുവനന്തപുരം: 16കാരന് സ്‌കൂട്ടർ ഓടിക്കാൻ കൊടുത്ത അമ്മയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം വർക്കലയിലാണ് സംഭവം. പാളയംകുന്ന് പോസ്റ്റ്ഓഫീസ് ജീവനക്കാരിയായ അമ്മയ്‌ക്കെതിരെയാണ് അയിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പൊലീസ് നടത്തിയ സ്ഥിരം പരിശോധനയ്‌ക്കിടെയാണ് വിദ്യാർത്ഥി വാഹനം ഓടിച്ച് വരുന്നത് പൊലീസ് ശ്രദ്ധിക്കുന്നത്. വാഹനം തടഞ്ഞുനിർത്തി പൊലീസ് വിവരം ചോദിച്ചറിയുകയും ചെയ്തു.
അമ്മയാണ് സ്‌കൂട്ടർ ഓടിക്കാൻ നൽകിയതെന്നാണ് വിദ്യാർത്ഥി പൊലീസിനോട് പറഞ്ഞത്. ഇതോടെ അമ്മയ്‌ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. 50,000 രൂപ പിഴയോ, ഒരു വർഷം തടവ് അല്ലെങ്കിൽ രണ്ട് ശിക്ഷകളും ഒരുമിച്ച് ലഭിക്കാവുന്ന കുറ്റകൃത്യമാണ് ഇതെന്നും പൊലീസ് പറയുന്നു.















