കൊച്ചി: ഏത് വസ്ത്രം ധരിക്കുന്നുയെന്നത് സ്ത്രീയുടെ സ്വാതന്ത്ര്യമാണെന്നും അവർ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തരുതെന്നും ഹൈക്കോടതി. ഇത്തരത്തിൽ വിലയിരുത്തപ്പെടുന്നത് പുരുഷനിയന്ത്രിതമായ സാമൂഹികവീക്ഷണത്തിന്റെ ഫലമാണെന്നും പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് എം.ബി സ്നേഹലതയും അടങ്ങിയ ഡിവിഷൻ ബെഞ്ചിൻ്റേതാണ് വിലയിരുത്തൽ.
ധരിക്കുന്ന വസ്ത്രം അടക്കം കണക്കിലെടുത്ത് കസ്റ്റഡി നിഷേധിച്ച മാവേലിക്കര കുടുംബ കോടതി ഉത്തരവിനെതിരെ രണ്ട് കുട്ടികളുടെ അമ്മ നൽകിയ ഹർജിയിലാണ് ഉത്തരവ്. എന്ത് വസ്ത്രണം ധരിക്കണമെന്നത് സ്ത്രീയുടെ സ്വാതന്ത്ര്യമാണെന്നും കോടതിയുടെ മോറൽ പൊലീസിംഗിന് വിധേയമാക്കേണ്ട കാര്യമില്ലെന്നും വ്യക്തിപരമായ അഭിപ്രായം വിധിന്യായങ്ങളിൽ ഉണ്ടാകരുതെന്നും കോടതി ഓർമിപ്പിച്ചു.
ശരീരം കാണുംവിധത്തിലുള്ള വസ്ത്രം ധരിച്ചു, ഡേറ്റിംഗ് ആപ്പിൽ ഫോട്ടോ പോസ്റ്റ് ചെയ്തു, പുരുഷ സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിച്ചു തുടങ്ങിയ കാരണങ്ങളുടെ പേരിലാണ് കുട്ടികളുടെ കസ്റ്റഡി യുവതിക്ക് നിഷേധിച്ചത്. ഇതിന് പിന്നാലെയാണ് ഉഭയസമ്മതപ്രകാരം വിവാവഹമോചനം തേടിയത്.
വിവാഹമോചനം സുഹൃത്തുക്കളോടൊപ്പം ആഘോഷിച്ചതിനെയും കുടുംബകോടതി കുറ്റപ്പെടുത്തിയിരുന്നു. വിവാഹമോചിത ആയാൽ പിന്നെ സങ്കടപ്പെട്ട് കഴിയണമെന്നത് അംഗീകരിക്കാനാവില്ലെന്നും കുടുംബകോടതിയുടെ വിധിയെ ഹൈക്കോടതി വിമർശിക്കുകയും ചെയ്തു.