തിരുവനന്തപുരം : കേരളത്തിന്റെ വിമാനക്കമ്പനികളായ എയർ കേരളയും (Air Kerala) അൽ ഹിന്ദ് എയറും (AlHind Air) 2025-ന്റെ ആദ്യ പകുതിയോടെ പ്രവർത്തനം ആരംഭിക്കുമെന്ന് സൂചന. കോഴിക്കോട് ആസ്ഥാനമായ അൽ ഹിന്ദ് ഗ്രൂപ്പിന് കീഴിലുള്ള അൽ ഹിന്ദ് എയറും, പ്രവാസി സംരംഭകരുടെ നേതൃത്വത്തിലുള്ള എയർ കേരളയുമാണ് കേരളത്തിൽ നിന്നുള്ള വിമാനക്കമ്പനികൾക്ക് പിന്നിൽ.
ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രവാസി സംഭരംഭകരായ അഫി അഹമദ് ആണ് എയർ കേരളയുടെ ചെയർമാൻ, ആയൂബ് കല്ലട ആണ് വൈസ് ചെയർമാൻ. ഹാരിഷ് മൊയ്ദീൻ കുട്ടിയാണ് എയർ കേരളയുടെ സിഇഒ.കഴിഞ്ഞ ജൂലായിലാണ് എയർ കേരളയ്ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽ നിന്നും പ്രവർത്തനാനുമതി ലഭിച്ചത്. ഇനി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ), എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് എന്നിവ കൂടി ലഭിക്കേണ്ടതുണ്ട്. ഇത് ലഭിക്കുന്നതോടെ എയർ കേരളയ്ക്ക് ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കാനാകും.
എയർ കേരളയുടെ ആദ്യ വിമാനം ഏപ്രിലിലും രണ്ടാമത്തെ വിമാനം ജൂണിലും ലഭിക്കുമെന്നാണ് കരുതുന്നതെന്നും, ജൂണോടെ പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഹാരിഷ് മൊയ്ദീൻ കുട്ടി പറഞ്ഞു.
എയർ കേരള തുടക്കത്തിൽ കൊച്ചി, ഹൈദരാബാദ്, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിച്ചുള്ള സർവീസുകളാണ് നടത്തുക. ഇതിനായി 100-ൽ താഴെ സീറ്റുകളുള്ള എടിആർ വിമാനങ്ങൾ ആണ് ഉപയോഗിക്കുക. തുടർന്ന്, 2026-ഓടെ ഗൾഫ് രാജ്യങ്ങളിലേക്ക് സർവീസ് വ്യാപിക്കാനാകുമെന്നാണ് കരുതുന്നത്.
അൽ ഹിന്ദ് എയറും സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള നീക്കങ്ങൾ തുടങ്ങികഴിഞ്ഞു. തുടക്കത്തിൽ, രണ്ട് എടിആർ വിമാനങ്ങളാകും പ്രവർത്തനം ആരംഭിക്കുക. 2025 ജൂണോടെ അൽ ഹിന്ദ് എയറിന്റെ ആദ്യ വിമാനം പറന്നു തുടങ്ങുമെന്നാണ് കരുതുന്നത്. തുടർന്ന്, 2026-നുള്ളിൽ വിമാനങ്ങളുടെ എണ്ണം ഏഴായി ഉയർത്താനും പദ്ധതിയുണ്ട്.
കൊച്ചി, മധുര, ചെന്നൈ, ബെംഗളൂരു, തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട്, കോയമ്പത്തൂർ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചായിരിക്കും അൽ ഹിന്ദ് എയറിന്റെ ആദ്യ സർവീസുകൾ. പിന്നീട് ഘട്ടംഘട്ടമായി ഇന്ത്യയിലെ 40 നഗരങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കും. തുടർന്ന് ഗൾഫ് മേഖലയിലേക്കും നീങ്ങും.