കൊല്ലം: ഭർത്താവിന്റെ സുഹൃത്തായ വനിതാ എസ്‌ഐ വീട്ടിൽ കയറി ആക്രമിച്ചെന്ന പരാതിയുമായി യുവതി. കൊല്ലത്താണ് സംഭവം. വർക്കല എസ്‌ഐ അഭിഷേകിനും ഇയാളുടെ സുഹൃത്തും സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌ഐയുമായ ആശയ്‌ക്കും എതിരെയാണ് പരവൂർ സ്വദേശിനിയായ യുവതി പരാതി നൽകിയത്. ഇവർക്ക് പുറമെ ഭർതൃ വീട്ടുകാർക്കെതിരെയും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഭർത്താവിനൊപ്പം താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ചെത്തിയാണ് വനിതാ എസ്‌ഐ തന്നെ മർദ്ദിച്ചതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഇവർ വീട്ടിലേക്ക് വരുന്നത് എതിർത്തത് ആയിരുന്നു പ്രകോപനത്തിന് കാരണമെന്നും ഇവർ ആരോപിച്ചു. ഭർത്താവും ഭർതൃവീട്ടുകാരും സംഭവസമയം വീട്ടിൽ ഉണ്ടായിരുന്നു. മർദ്ദനം നോക്കിനിന്നതല്ലാതെ ആരും അതും ചോദ്യം ചെയ്തില്ല.
സ്ത്രീധനം ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ പതിവായി പീഡിപ്പിച്ചിരുന്നതായും യുവതി പരാതിയിൽ പറയുന്നു. 100 പവനും അഞ്ച് ലക്ഷം രൂപയും കാറുമാണ് വിവാഹസമയത്ത് കൊടുത്തത്. ഇപ്പോൾ താമസിക്കുന്ന വീടും അച്ഛനാണ് വാങ്ങി നൽകിയത്. എന്നാൽ തന്നെക്കാൾ നല്ല പെണ്ണിനെ കിട്ടുമായിരുന്നു എന്നാണ് ഇപ്പോൾ പറയുന്നത്. ജോലിയുള്ള വലിയ വീട്ടിലെ പെണ്ണിനെ എസ്‌ഐ ആയ മകന് കിട്ടുമായിരുന്നു എന്ന പേരിൽ ഭർതൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായും യുവതി പറയുന്നു. സംഭവത്തിൽ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയതായും ഇവർ കൂട്ടിച്ചേർത്തു. അതേസമയം യുവതിയുടെ പരാതിയിൽ കഴമ്പില്ലെന്നും, വ്യക്തിഹത്യയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും യുവതിയുടെ ഭർത്താവും വനിതാ എസ്‌ഐയും പറഞ്ഞു.















