ന്യൂഡൽഹി: കുവൈത്ത് നൽകിയ ആദരം ഭാരതത്തിലെ ജനങ്ങൾക്കായി സമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുവൈത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതി കുവൈത്ത് അമീറിൽ നിന്ന് സ്വീകരിക്കാൻ കഴിഞ്ഞതിൽ വലിയ അംഗീകാരമായി കരുതുന്നുവെന്നും ഈ നേട്ടം ഭാരതത്തിലെ ജനങ്ങൾക്ക് സമർപ്പിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ-കുവൈത്ത് സുഹൃദ് ബന്ധത്തിനുള്ള അംഗീകാരം കൂടിയാണ് ഈ പുരസ്കാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുരസ്കാരം ലഭിച്ചതിന് പിന്നാലെ എക്സിൽ പങ്കുവച്ച പോസ്റ്റിലാണ് നരേന്ദ്രമോദി ഇക്കാര്യം പറഞ്ഞത്. കുവൈത്ത് അമീർ അവാർഡ് സമ്മാനിക്കുന്ന ചിത്രങ്ങളും എക്സിൽ അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
I am honoured to be conferred the Mubarak Al-Kabeer Order by His Highness the Amir of Kuwait, Sheikh Meshal Al-Ahmad Al-Jaber Al Sabah. I dedicate this honour to the people of India and to the strong friendship between India and Kuwait. pic.twitter.com/fRuWIt34Cx
— Narendra Modi (@narendramodi) December 22, 2024
പുരസ്കാര ദാനത്തിന് മുന്നോടിയായി കുവൈത്ത് അമീറുമായി കൂടിക്കാഴ്ച നടത്തിയ നരേന്ദ്രമോദി നിരവധി വിഷയങ്ങളിൽ ചർച്ച നടത്തിയിരുന്നു. ഫാർമസ്യൂട്ടിക്കൽസ്, ഐടി, ഫിൻടെക്, അടിസ്ഥാനസൗകര്യങ്ങൾ, സുരക്ഷ എന്നീ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാൻ ഇരുരാജ്യങ്ങളും ധാരണയായി. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബന്ധം തന്ത്രപരമായ പങ്കാളിത്തമായി ഉയർന്നുവെന്നും ഈ സൗഹൃദം വരുംകാലങ്ങളിൽ കൂടുതൽ ശക്തമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മോദി എക്സിൽ കുറിച്ചു.
Excellent meeting with His Highness the Amir of Kuwait, Sheikh Meshal Al-Ahmad Al-Jaber Al Sabah.
We discussed cooperation in key sectors like pharmaceuticals, IT, FinTech, Infrastructure and security.
In line with the close ties between our nations, we have elevated our… pic.twitter.com/yjBXjZk7gd
— Narendra Modi (@narendramodi) December 22, 2024
കുവൈത്ത് അമീർ ഷെയ്ഖ് മെഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബായുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങളും ഇന്ത്യൻ പ്രധാനമന്ത്രി എക്സിൽ പങ്കുവച്ചിട്ടുണ്ട്. കുവൈത്തിൽ ദ്വിദിന സന്ദർശനത്തിനായാണ് നരേന്ദ്രമോദി എത്തിയത്. 43 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം കുവൈത്തിലെത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. ഇതിന് മുൻപ് ഇന്ദിരാഗാന്ധിയാണ് കുവൈത്ത് സന്ദർശിച്ചത്.