തിരുവനന്തപുരം: എൻഡിഎ മുന്നണി വിടുന്നുവെന്ന പ്രചാരണം തള്ളി ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷനും എൻഡിഎ സംസ്ഥാന കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി. ബിഡിജെഎസ്, എൻഡിഎ വിടാൻ ആലോചിക്കുന്നതായി ചില പത്രമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട വാർത്തയുടെ പശ്ചാത്തലത്തിലാണ് തുഷാർ വെള്ളാപ്പള്ളി സമൂഹമാദ്ധ്യമങ്ങളിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
ബിഡിജെഎസിന്റെ രൂപീകരണകാലം മുതൽ കരളത്തിൽ എൻഡിഎ സംവിധാനം വളർത്തണം എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ബിഡിജെഎസും മുന്നണിക്ക് നേതൃത്വം നൽകുന്ന ബിജെപിയും പ്രവർത്തിച്ചു വരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ പ്രവർത്തനങ്ങളെ അസ്ഥിരപ്പെടുത്തുവാൻ പല കോണിൽ നിന്നും നിരന്തരമായി ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. അത്തരം നീക്കങ്ങൾ പരിപൂർണ്ണമായി പരാജയപ്പെടുകയും ചെയ്തിട്ടുള്ളതാണെന്ന് തുഷാർ വെള്ളാപ്പള്ളി ഓർമ്മിപ്പിച്ചു.
ബിഡിജെഎസ് മുന്നണി വിടുന്നു എന്ന നിലയിലുള്ള കുപ്രചരണങ്ങൾ മുൻപത്തെ എന്ന പോലെ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുകയാണ്. എൻഡിഎയ്‌ക്കൊപ്പം അടിയുറച്ചു നിൽക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന രാഷ്‌ട്രീയ പ്രസ്ഥാനമാണ് ബിഡിജെഎസ് എന്നും അദ്ദേഹം വ്യക്തമാക്കി. വരാൻ പോകുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ സർവ്വശക്തിയും സർവ്വസന്നാഹങ്ങളും ഉപയോഗിച്ച് എൻഡിഎയ്‌ക്ക് കേരളത്തിൽ വലിയ വിജയം ഉറപ്പാക്കുവാനുള്ള പരിശ്രമത്തിലാണ് പാർട്ടിയുടെ ഓരോ പ്രവർത്തകരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ അടക്കം കേരളത്തിൽ എൻഡിഎ യ്‌ക്ക് ഉണ്ടായ രാഷ്‌ട്രീയ മുന്നേറ്റം പല രാഷ്‌ട്രീയ ചേരികളെയും ചൊടിപ്പിക്കുകയും ആകുലപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ ഉയർന്നു വരുന്ന അടിസ്ഥാനരഹിതമായ വാർത്തകൾ ഇത്തരത്തിലുള്ള ചേരികളിൽ നിന്നും ഉയർന്നു വരുന്ന ആരോപണങ്ങൾ മാത്രമാണെന്നും തുഷാർ വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ മുൻപ് എന്ന പോലെ തന്നെ ഇനിയും എല്ലാ പ്രവർത്തനങ്ങളിലും എൻഡിഎയ്‌ക്ക് ഒപ്പം അടിയുറച്ച് തന്നെ നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നരേന്ദ്രമോദിക്കൊപ്പമുള്ള ചിത്രം സഹിതമായിരുന്നു തുഷാർ വെള്ളാപ്പള്ളിയുടെ പ്രതികരണം.















