പന്തളം; പന്തളം നഗരസഭയിൽ ബി.ജെ.പി ഭരണം അട്ടിമറിക്കാൻ കോൺഗ്രസും സി.പി.എമ്മും കൈകോർത്ത് മത്സരിച്ചിട്ടും ഫലം കണ്ടില്ല. നഗരസഭാ ഭരണം ബിജെപി നിലനിർത്തി. 19 പേരുടെ പിന്തുണയോടെയാണ് ബിജെപിയുടെ അച്ചൻകുഞ്ഞ് ജോൺ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത്.
നേരത്തെ പതിനെട്ട് പേരുടെ പിന്തുണയായിരുന്നെങ്കിൽ ഇത്തവണ ഒരാളുടെ കൂടി പിന്തുണ അധികമായി ലഭിച്ചു. നേരത്തെ യുഡിഎഫിനെ പിന്തുണച്ചിരുന്ന സ്വതന്ത്ര അംഗം രാധാകൃഷ്ൺ ഉണ്ണിത്താനും ബിജെപിയെ പിന്തുണച്ചു. പത്തൊൻപത് പേരുടെ പിന്തുണയോടെയാണ് ബിജെപി ഭരണം നിലനിർത്തിയത്.
ബിജെപി ഭരണം അട്ടിമറിക്കാൻ വലിയ ഗൂഡാലോചനയാണ് പന്തളത്ത് കഴിഞ്ഞ ഒരു വർഷമായി നടന്നിരുന്നതെന്ന് ജില്ലാ അദ്ധ്യക്ഷൻ വി.എ സൂരജ് പ്രതികരിച്ചു. ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട അച്ചൻ കുഞ്ഞ് ജോണിനെയും ബിജെപിയെ പിന്തുണച്ച മുഴുവൻ കൗൺസിലർമാരെയും അദ്ദേഹം അഭിനന്ദിച്ചു.

ലസിത ആയിരുന്നു എൽഎഡിഎഫ് സ്ഥാനാർത്ഥി. നാല് കോൺഗ്രസ് കൗൺസിലർമാർ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. യുഡിഎഫിൽ നിന്നും കേരള കോൺഗ്രസ് ജോസഫ് പ്രതിനിധി കെ.ആർ. രവി വോട്ടടുപ്പിൽ പങ്കെടുത്തു.
ബിജെപി പ്രതിനിധിയായിരുന്ന നഗരസഭാ അധ്യക്ഷ സുശീല സന്തോഷിനെതിരെ എൽഡിഎഫ് – യുഡിഎഫ് കൂട്ടുകെട്ടിൽ അവിശ്വാസം അവതരിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അദ്ധ്യക്ഷ സുശീല സന്തോഷും ഉപാദ്ധ്യക്ഷ യു. രമ്യയും രാജി നൽകുകയായിരുന്നു. തുടർന്നാണ് പുതിയ അദ്ധ്യക്ഷനെ കണ്ടെത്താൻ തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്.
എൽഡിഎഫ് – യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടിന് മറുപടി നൽകിയ സന്തോഷത്തിൽ നഗരസഭയ്‌ക്ക് മുന്നിൽ ബിജെപി പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. പന്തളം നഗരസഭയുടെ സംഘടനാ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ, ബിജെപി ജില്ലാ അദ്ധ്യക്ഷൻ ഉൾപ്പെടെയുള്ളവർ നേതൃത്വം നൽകി.















