സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സന്ദേശം ഉണര്‍ത്തി ഇന്ന് ക്രിസ്മസ്. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ലോകമെമ്പാടുമുള്ള ജനത ഇന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമായ ക്രിസ്മസിനെ ആഘോഷത്തോടെ വരവേറ്റിരിക്കുകയാണ് നാടും നഗരവും.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ വിശുദ്ധ കവാടം തുറന്ന് ഫ്രാൻസിസ് മാർപാപ്പ ക്രിസ്മസ് സന്ദേശം നൽകി. യുദ്ധവും ആക്രമണവും കാരണം തകർക്കപ്പെട്ട എല്ലാ സ്ഥലങ്ങളിലും പ്രത്യാശ പകരാൻ ക്രിസ്മസിനാകട്ടെയെന്ന് ഫ്രാൻസിസ് മാർപാപ്പ ആശംസിച്ചു. അനീതികളെ നേരിടാനുള്ള ധൈര്യവും പുതിയ ലോകത്തിനായുള്ള ശ്രമവും ഉണ്ടാകണമെന്ന് മാർപാപ്പ ആഹ്വനം ചെയ്തു.
മണ്ണിലും മനസിലും വിശ്വാസത്തിന്‍റെ നക്ഷത്ര വെളിച്ചം നിറച്ചാണ് ഓരോ ക്രിസ്മസ് രാത്രിയും കടന്നുപോകുന്നത്. സന്മനസുള്ളവർക്ക് സമാധാനമെന്ന് ലോകത്തോട് അരുൾ ചെയ്ത ദൈവപുത്രന്റെ തിരുപ്പിറവി ആഘോഷമാക്കിയിരിക്കുകയാണ് നാടും നഗരവും. കരോൾ ഗാനങ്ങളും മധുരം പങ്കുവെക്കലും പാതിരാ കുർബാനയുമായി വിശ്വാസികളുടെ കൂടിച്ചേരലുകൾ ഇത്തവണത്തെ ആഘോഷത്തിനും മാറ്റേകി
ഡിസംബർ പിറന്നതോടെ വിശ്വാസികൾ ക്രിസ്മസിനെ വരവേൽക്കാനുള്ള ഒരുക്കത്തിൽ ആയിരുന്നു. വീടുകളിൽ നക്ഷത്രങ്ങൾ നേരത്തെ മിഴി തുറന്നു. അലങ്കാര വിളക്കുകളും പുൽക്കൂടുകളും ക്രിസ്മസ് ഗീതങ്ങളും പുണ്യദിനാഘോഷത്തിന് വർണശോഭ നൽകി. സ്നേഹവും സന്തോഷവും പകർന്നു ക്രിസ്മസ് പാപ്പമാർ തെരുവുകളിലും വീടുകളിലും സജീവമായി.
സംസ്ഥാനത്തെ പ്രധാന ദേവാലയങ്ങളിലെല്ലാം പ്രത്യേക പ്രാർത്ഥനകൾ നടന്നു. പാതിര കുർബാനകളിൽ വൻ തിരക്കായിരുന്നു പലയിടത്തും അനുഭവപ്പെട്ടത്. തിരുവനന്തപുരം പാളയം പള്ളി, പട്ടം സെന്റ് മേരീസ് കത്തീഡ്രൽ, കാക്കനാട് മൗണ്ട് സെന്റ് തോമസ് പള്ളി, എറണാകുളം സെന്റ് ഫ്രാൻസിസ് അസ്സീസി ദേവാലയം എന്നിവിടങ്ങളിൽ വൈദികർ കുർബാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.