ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് (92) അന്തരിച്ചു. ഡൽഹി എയിംസ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് എട്ട് മണിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
2004 മുതൽ 2014 വരെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. രാജ്യത്തെ ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധരിൽ ഒരാളായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ധനകാര്യമേഖലയിൽ മാതൃകാപരമായ മാറ്റം കൊണ്ടുവന്ന വ്യക്തിയാണ് മൻമോഹൻ സിംഗ്. 1991-ൽ നരസിംഹ റാവുവിന്റെ സർക്കാരിൽ ധനമന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നു. ജവഹർലാൽ നെഹ്റുവിന് ശേഷം അഞ്ച് വർഷം പൂർത്തിയാക്കിയ ശേഷം വീണ്ടും അധികാരത്തിലെത്തിയ ആദ്യ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം.
1998 മുതൽ 2004 വരെ രാജ്യസഭയിൽ പ്രതിപക്ഷ നേതാവായും അദ്ദേഹം സേവനമനുഷ്ഠിച്ചു. ആസൂത്രണ കമ്മീഷൻ ഉപാദ്ധ്യക്ഷൻ, റിസർവ് ബാങ്ക് ഗവർണർ എന്നീ പദവികളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന കാലത്താണ് മൻമോഹൻ സിംഗ് ധനമന്ത്രിയായത്. സിക്കുക്കാരനായ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം.
അവിഭക്ത ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിൽ 1932 സെപ്റ്റംബർ 26-നാണ് ജനനം. 1948-ൽ പഞ്ചാബ് സർവകലാശാലയിൽ നിന്ന് മെട്രിക്കുലേഷൻ പരീക്ഷ പാസായി. തുടർന്ന് 1957-ൽ ബ്രിട്ടനിലെ കേംബ്രിജ് സർവകലാശാലയിൽ പഠിച്ച് സാമ്പത്തികശാസ്ത്രത്തിൽ ഒന്നാം ക്ലാസ് ഓണേഴ്സ് ബിരുദം നേടി. ഓക്സ്ഫഡ് സർവകലാശാലയിലെ നഫിൽഡ് കോളജിൽ ചേർന്ന് 1962-ൽ സാമ്പത്തിക ശാസ്ത്രത്തിൽ ഡി.ഫിൽ പൂർത്തിയാക്കി.