തൃശൂർ: ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായി 15,000 ക്രിസ്മസ് പാപ്പാമാർ പങ്കെടുക്കുന്ന ‘ബോൺനതാലെ’തൃശൂരിൽ നടന്നു. 107 ഇടവകകളിൽ നിന്നുള്ള ക്രിസ്മസ് പാപ്പാമാരാണ് ബോൺനതാലെയിൽ പങ്കെടുത്തത്. ഉച്ചയ്‌ക്ക് രണ്ട് മണി മുതലാണ് ബോൺനതാലെ ആരംഭിച്ചത്. ബോൺനതാലെയുടെ ഭാഗമായി തൃശൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
പാപ്പാമാർ നൃത്തച്ചുവടുകളുമായി സ്വരാജ് റൗണ്ടിൽ ചുവടുവച്ചു. നൃത്തവും പാട്ടുമായി പാപ്പാമാർ റോഡിലേക്ക് ഇറങ്ങിയതോടെ ഘോഷയാത്ര കാണാൻ തടിച്ചുകൂടിയവരും ആഘോഷലഹരിയിലായി. മാലാഖവേഷധാരികളും, രൂപതയിലെ വിവിധ ഇടവകാംഗങ്ങൾ എന്നിവർ അവതരിപ്പിച്ച ഫ്ലാഷ് മോബും ഘോഷയാത്രയിൽ വേറിട്ട അനുഭവമായിരുന്നു.
21 നിശ്ചലദൃശ്യങ്ങൾ ബോൺനതാലെയുടെ മോടി കൂട്ടി. കേരളത്തിന്റെ പഴമ അടയാളപ്പെടുത്തുന്ന നിശ്ചലദൃശ്യങ്ങൾ മുതൽ മുണ്ടക്കൈ- ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തം വരെയുള്ള ദൃശ്യങ്ങൾ ഘോഷയാത്രയിലുണ്ടായിരുന്നു. 60 അടി നീളത്തിൽ എൽഇഡികളാൽ അലങ്കരിച്ച ചലിക്കുന്ന ഏദൻ തോട്ടവും ഘോഷയാത്രയിൽ സവിശേഷമായിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുക. ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. കഴിഞ്ഞ ബോൺനതാലെയുടെ ഭാഗമായി നിർമിച്ച വീടുകളുടെ താക്കോൽ കൈമാറ്റവും പുതുവർഷത്തിൽ നിർമിക്കുന്ന വീടുകളുടെ തുകയും ചടങ്ങിൽ കൈമാറും.















