കന്യാകുമാരി: തിരുവള്ളുവർ പ്രതിമയെയും വിവേകാനന്ദ പാറയെയും ബന്ധിപ്പിക്കുന്ന കണ്ണാടി പാലത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും
കന്യാകുമാരിയിലെ തിരുവള്ളുവർ പ്രതിമ സ്ഥാപിച്ചിട്ട് 25 വർഷം തികയുകയാണ്. ഈ അവസരത്തിൽ തിരുവള്ളുവർ പ്രതിമയുടെ രജതജൂബിലി പ്രത്യേകമായി ആഘോഷിക്കാൻ തമിഴ്‌നാട് സർക്കാർ തീരുമാനിച്ചിരുന്നു .ഇതിന്റെ ഭാഗമായി ഇന്ന് (തിങ്കൾ) മുതൽ 2 ദിവസത്തെ ആഘോഷ ചടങ്ങുകൾ നടക്കും. മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഇതിൽ പങ്കെടുക്കും.

72 മീറ്റർ നീളത്തിലും 10 മീറ്റർ വീതിയിലുമാണ് പാലം.സംസ്ഥാന ഹൈവേ വകുപ്പാണ് 37 കോടി രൂപ ചെലവിൽ കണ്ണാടിപ്പാലം നിർമ്മാണ പദ്ധതി ഏറ്റെടുത്ത് നടപ്പാക്കിയത്. പാറകൾ കൂടുതലുള്ള സ്ഥലമായതിനാൽ പ്രതികൂല കാലാവസ്ഥയിൽ തിരുവള്ളുവർ പ്രതിമയിലേക്ക് ബോട്ട് സർവീസ് നിർത്തിവയ്‌ക്കേണ്ടി വരുന്നുണ്ട്. ഇതിനുള്ള ബദൽ മാർഗമായാണ് പാലം പണിയാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചത്
തിരുവള്ളുവർ പ്രതിമയുടെ സിൽവർ ജൂബിലി പരിപാടിയുടെ ആദ്യ ദിനമായ ഇന്ന് കന്യാകുമാരിയിലെത്തുന്ന മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വൈകിട്ട് 4.30ന് പൂമ്പുഹാർ ബോട്ട് ജെട്ടിയിലെത്തി അവിടെ സ്ഥാപിച്ചിരിക്കുന്ന മണൽ ശിൽപം സന്ദർശിക്കും. അതിനുശേഷം തിരുവള്ളുവർ വിഗ്രഹം സന്ദർശിച്ച് പുഷ്പാർച്ചന നടത്തും.
തുടർന്ന് തിരുവള്ളുവർ പ്രതിമയെയും വിവേകാനന്ദ പാറയെയും ബന്ധിപ്പിക്കുന്ന കണ്ണാടിപ്പാലവും പൂമ്പുഹാർ കമ്പനിയുടെ കരകൗശല ശാലയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും. പാലം തുറക്കുന്നതോടെ വിവേകാനന്ദപ്പാറയിൽ നിന്നു നടന്ന് തിരുവള്ളുവർ പ്രതിമയിലേക്ക് എത്താൻ കഴിയും.മുകളിലൂടെ സന്ദർശകർ കടന്നുപോകുമ്പോൾ കടലിന്റെ സൗന്ദര്യം കാണുന്ന തരത്തിലായിരിക്കും പാലം.

പ്രധാനമന്ത്രി അടുത്തിടെ വന്നു പോയതോടെ കന്യാകുമാരി വീണ്ടും ജനശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി കന്യാകുമാരിയിൽ ധ്യാനത്തിനെത്തിയപ്പോൾ വിവേകാനന്ദ സ്മാരകത്തിൽ നിന്നു തിരുവള്ളുവർ പ്രതിമ സ്ഥാപിച്ച പാറയിലെത്താൻ താൽക്കാലിക നടപ്പാലം ഒരുക്കുകയായിരുന്നു..
ഈ കണ്ണാടിപ്പാലം തുറക്കുന്നതോടെ, കന്യാകുമാരിയിലെത്തുന്ന സന്ദർശകർക്ക് തിരുവള്ളുവർ പ്രതിമയും സന്ദർശിക്കാനാകും. ഇത് വഴി ആഭ്യന്തര ടൂറിസം വൻ തോതിൽ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2018ൽ കേന്ദ്ര മന്ത്രിയായിരുന്ന പൊൻ രാധാകൃഷ്ണൻ കേന്ദ്ര സർക്കാരിനു മുന്നിൽ വെച്ചിരുന്നു.















