തിരുവനന്തപുരം: നിലവിലെ 16 കോച്ചുകളുള്ള തിരുവനന്തപുരം-കാസർഗോഡ് വന്ദേഭാരതിനുപകരം 20 കോച്ചുള്ള പുത്തൻ വന്ദേഭാരത് എക്സ്പ്രസ് കേരളത്തിനനുവദിച്ച് കേന്ദ്രം. നിലവിലുള്ള വന്ദേഭാരത് മറ്റൊരു റൂട്ടിൽ സർവീസ് നടത്തും. റെയിൽവേ ബോർഡിന്റേതാണ് തീരുമാനം. ആലപ്പുഴ റൂട്ടിലോടുന്ന എട്ട് കൊച്ചുള്ള വന്ദേഭാരതിന് പകരം ഇത് ഉപയോഗിച്ചേക്കുമെന്നാണ് സൂചന.
സർവീസ് ആരംഭിച്ച് ചുരുങ്ങിയ കാലയളവുകൊണ്ട് തിരുവനന്തപുരം-കാസർഗോഡ് വന്ദേഭാരതിന് വലിയ ജനസ്വീകാര്യത ലഭിച്ചിരുന്നു. കൃത്യസമയം, വേഗത, മികച്ച സൗകര്യങ്ങൾ, സുരക്ഷിതത്വം എന്നിവയെല്ലാം വന്ദേഭാരതിലെ യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിച്ചിരുന്നു. കോച്ചുകളുടെ എണ്ണം കൂടിയതോടെ കൂടുതൽ യാത്രക്കാർക്ക് യാത്ര ചെയ്യാനും ടിക്കറ്റ് ലഭ്യത സംബന്ധിച്ച പ്രശ്നങ്ങൾക്ക് പരിഹാരമാവുകയും ചെയ്യും.
അടിമുടി മാറ്റത്തോടെയായിരിക്കും പുതിയ വന്ദേ ഭാരത് കേരളത്തിലെത്തുകയെന്നാണ് സൂചന. കേരളത്തിലുള്ള വന്ദേഭാരത് എക്സ്പ്രസുകൾ നീലയും വെള്ളയും നിറത്തിലാണ്. പുതിയ 20 കോച്ചുകളുള്ള വന്ദേഭാരത് ഗ്രേ,ഓറഞ്ച്,ബ്ലാക്ക് നിറങ്ങളിലായിരിക്കും. തിരുവനന്തപുരം- കാസർകോഡ് വന്ദേഭാരത് നിലവിൽ വ്യാഴാഴ്ച ഒഴികെ എല്ലാ ദിവസവും സർവീസ് നടത്തുന്നുണ്ട്. രാവിലെ 5.15 ന് തിരുവനന്തപുരം സെന്‍ട്രലിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്‌ക്ക് 1.20 ന് കാസർകോഡ് എത്തുന്നു. മടക്കയാത്ര കാസർഗോഡ് നിന്ന് ഉച്ചയ്‌ക്ക് 2.30ന് പുറപ്പെട്ട് രാത്രി 10.40ന് തിരുവനന്തപുരത്ത് എത്തും. 8 മണിക്കൂർ 5 മിനിറ്റാണ് യാത്രാ സമയം.















