നിലമ്പൂർ : ഇന്നലെ രാത്രി അറസ്റ്റിലായ പി വി അൻവർ എംഎൽഎയുടെ ജാമ്യത്തിനായി രാവിലെ 10 ന് ജാമ്യാപേക്ഷ നൽകും. നിലമ്പൂർ കോടതിയിലാണ് അപേക്ഷ നൽകുക. കോടതി ചേർന്ന ശേഷം ജാമ്യാപേക്ഷയിൽ തീരുമാനമുണ്ടാകും.
പ്രതിഷേധക്കാർ നിലമ്പൂർ ഫോറസ്റ്റ് ഓഫിസ് തകർത്തത്തിന്റെ പേരിൽ അറസ്റ്റിലായ പി.വി. അൻവറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. അദ്ദേഹത്തെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ അൻവറിനെതിരെ ചുമത്തിയിട്ടുണ്ട്. കേസിൽ പി.വി.അൻവർ ഒന്നാം പ്രതിയാണ്. അൻവറുൾപ്പെടെ 11 പ്രതികളാണുള്ളത്. അറസ്റ്റിലായ മറ്റു 4 പ്രതികളെയും റിമാൻഡ് ചെയ്തു മഞ്ചേരി സബ് ജയിലിലേക്കു മാറ്റി.
കഴിഞ്ഞദിവസം കരുളായി ഉൾവനത്തിൽ ചോലനായ്‌ക്കർ വിഭാഗത്തിൽപ്പെട്ട മണി എന്ന യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തെ തുടർന്നാണ് പ്രതിഷേധം ഉണ്ടായത്. എംഎൽഎയുടെ നേതൃത്വത്തിൽ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ച സമരക്കാർ ഓഫിസിന്റെ പൂട്ട് തകർത്ത് അകത്തുകയറി നാശനഷ്ടങ്ങളുണ്ടാക്കി. ഇതേത്തുടർന്നായിരുന്നു അറസ്റ്റും റിമാൻഡും.















