ഇന്ത്യയുടെ ഭാവി ദൗത്യങ്ങൾക്ക് ഊർജ്ജം പകരനായി വിക്ഷേപിച്ച സ്പെയ്ഡെക്സ് ദൗത്യത്തിന്റെ ഡോക്കിംഗ് പരീക്ഷണം മാറ്റിവച്ചതായി ഐഎസ്ആർഒ. നാളെ നിശ്ചയിച്ചിരുന്ന ഡോക്കിംഗ് ജനുവരി ഒൻപതിലേക്കാണ് മാറ്റിയത്. സാങ്കേതിക പ്രശ്നമാണ് ഡോക്കിംഗ് മാറ്റാൻ കാരണമെന്നും എന്നാൽ ഉപഗ്രഹങ്ങൾ സുരക്ഷിതമാണെന്നും ഇസ്രോ എക്സിലൂടെ അറിയിച്ചു. ഡോക്കിംഗ് നടത്താൻ ഉദ്ദേശിക്കുന്ന സമയവും മറ്റ് വിവരങ്ങളും ഇനിയും പുറത്തുവിടേണ്ടതുണ്ട്.
The SpaDeX Docking scheduled on 7th is now postponed to 9th.
The docking process requires further validation through ground simulations based on an abort scenario identified today.Stay tuned for updates.
— ISRO (@isro) January 6, 2025
ഡിസംബർ 30-ന് ഇസ്രോയുടെ 99-ാം ദൗത്യമായാണ് സ്പേസ് ഡോക്കിംഗ് എക്സ്പിരിമെൻ്റ് (സ്പെയ്ഡെക്സ്) വിക്ഷേപിച്ചത്. ചേസർ, ടാർഗറ്റ് എന്നീ രണ്ട് ഉപഗ്രഹങ്ങൾ ഒരേ സമയം വിക്ഷേപിച്ച്, ഭ്രമണപഥത്തിൽ വച്ച് കൂട്ടിയോജിപ്പിക്കുകയാണ് ലക്ഷ്യം.
ഉപഗ്രഹങ്ങളെ ഭൂമിയിൽ നിന്ന് 476 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലേക്ക് എത്തിക്കും. 10 മുതൽ 15 കിലോമീറ്റർ അകലെയെത്തുമ്പോൾ ഇരു ഉപഗ്രഹങ്ങളെയും സാവധാനം 5 കിലോമീറ്റർ, ഒന്നര കിലോമീറ്റർ, 500 മീറ്റർ, 15 മീറ്റർ, മൂന്ന് മീറ്റർ എന്നിങ്ങനെ അകലം കുറച്ച് കൊണ്ടുവന്ന് പരസ്പരം ബന്ധിപ്പിക്കും. പിന്നാലെ വേർപ്പെടുത്തും.
വളരെ ശ്രദ്ധയോടെയാണ് ഡോക്കിംഗ് നടത്തുക. 18 ഗ്രൗണ്ട് സ്റ്റേഷനുകളും അന്താരാഷ്‌ട്ര സൗകര്യങ്ങളും ഉപയോഗിച്ചാണ് ഇസ്രോ ഉപഗ്രഹങ്ങളെ നിരീക്ഷിക്കുന്നത്. ഡോക്കിംഗ് സമയത്ത് 10 മില്ലിമീറ്ററാകും വേഗത. ചേസർ ഉപഗ്രഹം ടാർഗറ്റ് ഉപഗ്രഹത്തിലേക്ക് കയറും. തുടർന്ന് ഒറ്റ യൂണിറ്റായി പ്രവർത്തിക്കും. ഡോക്ക് ചെയ്യുന്നതോടെ ഉപഗ്രഹങ്ങൾ പരസ്പരം ഊർജ്ജം കൈമാറും.
ഇന്ത്യയുടെ ഭാവി ദൗത്യങ്ങൾക്ക് അടിത്തറ പാകുന്ന പരീക്ഷണമാണിത്. ചന്ദ്രയാൻ-4, ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ തുടങ്ങിയ സ്വപ്ന ദൗത്യങ്ങളിൽ ഈ ഡോക്കിംഗ് സാങ്കേതികവിദ്യ നിർണായകമാകും. ഡോക്കിംഗ് വിജയകരമായാൽ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഭാരതം മാറും.