ദുബായ്: വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുമായി അഫ്ഗാനിലെ താലിബാൻ നേതൃത്വം കൂടിക്കാഴ്ച നടത്തി. ദുബായിൽ നടന്ന ചർച്ചയിൽ താലിബാൻ സർക്കാരിന്റെ ആക്ടിംഗ് വിദേശകാര്യ മന്ത്രി മൗലവി അമീർ ഖാൻ മുത്താഖി പങ്കെടുത്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധമാണ് പ്രധാന ലക്ഷ്യം. ഇതിലൂടെ ഇറാനിലെ ചബഹാർ തുറമുഖത്തിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്. മാത്രമല്ല ചൈന താലിബാനോട് അടുക്കുന്നതും കണ്ടില്ലെന്ന് നടിക്കാൻ കേന്ദ്രസർക്കാരിനാകില്ല.
മാനുഷിക സഹായം, വികസനം, വ്യാപാരം, വാണിജ്യം, കായികം, സാംസ്കാരിക ബന്ധങ്ങൾ, പ്രാദേശിക സുരക്ഷ, ഇറാനിലെ ചബഹാർ തുറമുഖം പോലുള്ള ദേശീയ താൽപ്പര്യമുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ വിഷയമായി. അഫ്ഗാൻ ജനതയക്ക് നൽകി വരുന്ന മാനുഷിക പിന്തുണ ഇനിയും തുടരുമെന്നും ഇന്ത്യ അറിയിച്ചു. അഫ്ഗാനിലെ ജനങ്ങൾക്ക് നൽകുന്ന പിന്തുണയ്‌ക്ക് അഫ്ഗാൻ മന്ത്രി നന്ദി പറഞ്ഞു.
1947 വരെ ഇന്ത്യ കരഅതിർത്തി പങ്കിടുന്ന രാജ്യമായിരുന്നു അഫ്ഗാൻ. പാകിസ്താൻ പിഒകെ പിടിച്ചെടുത്തിന് ശേഷമാണ് അതിർത്തി ഇല്ലാതായത്. താലിബാൻ ഭരണം പിടിച്ചെടുത്തതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം നിഷ്ക്രീയാവസ്ഥയിലാണ് ഇതിനിടയും ഇന്ത്യ നിരവധി തവണ അഫ്ഗാൻ ജനതയ്‌ക്ക് മാനുഷിക സഹായം നൽകിയിട്ടുണ്ട്. 50,000 മെട്രിക് ടൺ ഗോതമ്പ്, 300 ടൺ മരുന്നുകൾ, 27 ടൺ ഭൂകമ്പ ദുരിതാശ്വാസ സഹായം, 40,000 ലിറ്റർ കീടനാശിനികൾ, 100 ദശലക്ഷം പോളിയോ ഡോസുകൾ, 1.5 ദശലക്ഷം കൊവിഡ് ഡോസുകൾ എന്നിവ അയച്ച് നൽകി.















