ചേന്ദമംഗലം: ഭാവഗായകൻ പി. ജയചന്ദ്രൻ ഇനി ഓർമ. ചേന്ദമംഗലത്തെ പാലിയം തറവാട്ടുവളപ്പിലാണ് അന്ത്യവിശ്രമം. പാലിയത്ത് വീട്ടിൽ എല്ലാ ഔദ്യോഗിക ബഹുമതികളോടെയുമായിരുന്നു സംസ്കാരം. ഭൗതികദേഹം കുടുംബ ശ്മശാനത്തിൽ എത്തിച്ചതിന് പിന്നാലെ ആചാരപരമായ ചടങ്ങുകൾ നടത്തിയതിന് ശേഷം ഗാർഡ് ഓഫ് ഓണർ നൽകി. മലയാളത്തിന്റെ പ്രിയശബ്ദത്തിന് എല്ലാ ആദരവോടും കൂടി നാട് വിടചൊല്ലി.
മന്ത്രിമാരും പ്രതിപക്ഷ നേതാവും അടക്കമുള്ളവർ സംസ്കാര ചടങ്ങിൽ സന്നിഹിതരായിരുന്നു. വൈകിട്ട് മൂന്നരയോടെ സംസ്കാരം നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും നിശ്ചയിച്ചതിനും മുൻപേ ചടങ്ങുകൾ പൂർത്തിയായി. ഉച്ചയ്‌ക്ക് ഒന്നേകാലോടെ ജയചന്ദ്രന്റെ മകൻ ദിനനാഥൻ ചിതയ്‌ക്ക് തീ കൊളുത്തി.
വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു ഭാവഗായകന്റെ വിയോഗം. വെള്ളിയാഴ്ച മുഴവൻ പൊതുദർശനമുണ്ടായിരുന്നു. തൃശൂരിലെ സംഗീത നാടക അക്കാദമിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആയിരക്കണക്കിന് പേരാണ് ജയചന്ദ്രനെ അവസാനമായി ഒരുനോക്ക് കാണാനെത്തിയത്. പൂങ്കുന്നത്തെ വീട്ടിലും പൊതുദർശനമുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചിച്ചു.















